എഡ്മിന്‍റൻ : ആൽബർട്ട ഹെൽത്ത് സർവീസസിലെ (എഎച്ച്എസ്) അഴിമതി ആരോപണത്തിൽ ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ചിനെ സംരക്ഷിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. അഡ്രിയാന ലാഗ്രാഞ്ചിനെ പുറത്താക്കില്ലെന്നും പ്രീമിയർ വ്യക്തമാക്കി. അതേസമയം ആരോപണത്തിൽ പ്രത്യേക അന്വേഷണം നടത്തുമെന്നും പ്രീമിയർ പ്രഖ്യാപിച്ചു. മെഡിക്കൽ കരാറുകളിൽ സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്തും ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രേഞ്ചും പറഞ്ഞു.

ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അന്വേഷണം വേഗത്തിലാക്കാൻ ഓഡിറ്റർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്മിത്ത് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാനും ഓഡിറ്റർ ജനറലിനെ സഹായിക്കാനും അവർ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾക്കും ശസ്ത്രക്രിയാ നടപടിക്രമങ്ങൾക്കുമായി ആൽബർട്ടയിലെ ഉന്നതതല ഉദ്യോഗസ്ഥർ കോടിക്കണക്കിന് ഡോളറിന്‍റെ ഇടപാടുകൾ നടത്തിയെന്നും, ഇതിനായുള്ള ഒത്തുകളിയിലും വ്യക്തി താല്പര്യങ്ങളിലും ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. അടുത്തിടെ പുറത്താക്കപ്പെട്ട ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) മേധാവി അഥാന മെൻ്റ്സെലോപൗലോസാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.