ഓട്ടവ : നൂറുകണക്കിന് വിദേശ തൊഴിലാളികളെ നിയമവിരുദ്ധമായി നിയമിച്ച ഒൻ്റാരിയോയിലെ മൂന്ന് ബിസിനസ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ). ഒൻ്റാരിയോ എയ്ജാക്സ് ആസ്ഥാനമായുള്ള സിഡിഎ ലാൻഡ്സ്കേപ്പ്, ടിഡിഎ ലാൻഡ്സ്കേപ്പ് സർവീസസ്, എസ്ഡിഎ സർവീസസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്. കാനഡയിൽ ജോലി ചെയ്യാനുള്ള അനുമതിയില്ലാത്ത എഴുന്നൂറിലധികം വിദേശ പൗരന്മാരെ ഈ മൂന്നു സ്ഥാപനങ്ങളും നിയമിച്ചതായി ഫെഡറൽ അന്വേഷണത്തിൽ കണ്ടെത്തിയതായി സിബിഎസ്എ റിപ്പോർട്ട് ചെയ്തു. അനുമതിയില്ലാതെ വിദേശ പൗരന്മാരെ ജോലിക്ക് നിയമിച്ച കേസിൽ സിഡിഎ ലാൻഡ്സ്കേപ്പിന് നാല് ലക്ഷം ഡോളർ പിഴ ചുമത്തി. മറ്റു രണ്ടു സ്ഥാപനങ്ങളിൽ നിന്നും 25,000 ഡോളർ വീതവും പിഴ ഈടാക്കി.

2019-ലുണ്ടായ വാഹനാപകട അന്വേഷണത്തിൽ ഒരു വിദേശ പൗരനെ ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേസ് ആരംഭിച്ചതെന്ന് സിബിഎസ്എ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് ഒൻ്റാരിയോയിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും നടന്ന അന്വേഷണത്തിൽ അനധികൃത തൊഴിലാളികളുടെ ശൃംഖലയെ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിൽ കാനഡയിൽ ജോലി ചെയ്യാനുള്ള അനുമതിയില്ലാത്ത എഴുന്നൂറിലധികം വിദേശ പൗരന്മാരെ കണ്ടെത്തുകയും അവരെ കാനഡയിൽ നിന്നും നാടുകടത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം മുതൽ ഇമിഗ്രേഷൻ ലംഘനങ്ങളുടെ പേരിൽ 16,470 വിദേശ പൗരന്മാരെ നാടുകടത്തിയിട്ടുണ്ടെന്ന് സിബിഎസ്എ പറയുന്നു.
