സാസ്കറ്റൂൺ : കനത്ത ചൂടും വരണ്ട കാലാവസ്ഥയും കാരണം പ്രവിശ്യയിൽ കാട്ടുതീ അപകടസാധ്യത വർധിച്ചതായി സസ്കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസി (SPSA)യുടെ മുന്നറിയിപ്പ്. മെയ് 15 വ്യാഴാഴ്ച വരെ, പ്രവിശ്യയിൽ 11 കാട്ടുതീകൾ സജീവമായി തുടരുന്നുണ്ട്. ഇതുവരെ പ്രവിശ്യയിൽ 155 കാട്ടുതീകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് അഞ്ച് വർഷത്തെ ശരാശരിയായ 96-നേക്കാൾ വളരെ കൂടുതലാണെന്നും ഏജൻസി അറിയിച്ചു.

തെക്കൻ, മധ്യ സസ്കാച്വാനിലെ മിക്ക ഗ്രാമീണ മുനിസിപ്പാലിറ്റികളിലും (RM) തീപിടുത്ത നിരോധനങ്ങൾ നിലവിലുണ്ട്. അതേസമയം ചർച്ചിൽ റിവർ വരെയുള്ള പ്രവിശ്യാ വന അതിർത്തിയും തീപിടുത്ത നിരോധനത്തിലാണ്. ലോവർ ഫിഷിങ് ലേക്കിനടുത്തുള്ള ഷൂ തീപിടുത്തമാണ് ശ്രദ്ധേയമായ ഒരു കാട്ടുതീ. നിയന്ത്രണാതീതമായി പടരുന്ന ഈ കാട്ടുതീയിൽ ഇതുവരെ ഏകദേശം 16,000 ഹെക്ടർ കത്തിനശിച്ചു. മറ്റൊന്ന്, മെയ് 6 മുതൽ 32,000 ഹെക്ടർ കത്തിനശിച്ച സ്നോഡൻ കാട്ടുതീയാണ്. ആ രണ്ട് തീപിടുത്തങ്ങളും കാൻഡിൽ ലേക്കിലെ റിസോർട്ട് വില്ലേജിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇതോടെ ഈ മേഖലയിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതായി സസ്കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസി അറിയിച്ചു. അറിയിപ്പ് ലഭിക്കുമ്പോൾ തന്നെ ജനങ്ങൾ പ്രദേശത്ത് നിന്ന് മാറാൻ തയ്യാറായിരിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു.