ഹാലിഫാക്സ് : നോവസ്കോഷയിൽ മലയാളി വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായി ആർസിഎംപി. ഹാലിഫാക്സ് റീജനൽ മുനിസിപ്പാലിറ്റിയിലെ ഗ്രാമീണ കമ്യൂണിറ്റിയായ കൗ ബേ-യിൽ മെയ് 4 ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. മത്സ്യബന്ധനത്തിനായി എത്തിയ അഞ്ച് മലയാളി വിദ്യാർത്ഥികളിൽ നാല് പേർക്ക് നേരെയാണ് വംശീയാധിക്ഷേപവും ക്രൂരമർദ്ദനവും നടന്നത്. ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളെ വെള്ളത്തിൽ ചവുട്ടി താഴ്ത്തി കൊല്ലാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. മലയാളികൾ അടക്കമുള്ള ഇന്ത്യൻ വംശജർ ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആക്രമസംഭവങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും നോർക്ക കോർഡിനേഷൻ കൗൺസിൽ കാനഡ നിർദ്ദേശിച്ചു.

കേസിൽ കൗ ബേ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ആർസിഎംപി അറിയിച്ചു. കൂടാതെ മീൻപിടുത്ത കൊളുത്തുകളും ഒരു ലോഹ പൈപ്പും ഉൾപ്പെടെ ആക്രമണത്തിന് ആയുധങ്ങളായി ഉപയോഗിച്ച നിരവധി വസ്തുക്കളും പിടിച്ചെടുത്തു. പ്രതികൾക്കൊരാൾക്കെതിരെ ഗുരുതരമായ ആക്രമണം ഉൾപ്പെടെ നാല് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാൾ കസ്റ്റഡിയിൽ തുടരുകയാണ്. 39 വയസ്സുള്ള മറ്റൊരു പ്രതിയെ ഉപാധികളോടെ വിട്ടയച്ചു.

സംഭവം വംശീയ വിദ്വേഷ പ്രേരിത കുറ്റകൃത്യമാണെന്നും അന്വേഷണം തുടരുകയാണെന്നും ആർസിഎംപി അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി 902-490-5020 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആർസിഎംപി അഭ്യർത്ഥിച്ചു.