എഡ്മിന്‍റൻ : മാർച്ച് ആദ്യം മുതൽ പ്രവിശ്യയിലുടനീളം അറുന്നൂറിലധികം അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആൽബർട്ട ഹെൽത്ത് സർവീസസ്. 19 പേർക്ക് കൂടി ഈ പകർച്ചവ്യാധി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ സ്ഥിരീകരിച്ച കേസുകളിൽ 22 എണ്ണം ഇപ്പോഴും പകരുന്നവയാണെന്നും പുതിയ കേസുകളിൽ രണ്ടെണ്ണം ഒഴികെയുള്ളവയെല്ലാം പ്രവിശ്യയിലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള തെക്കൻ ആൽബർട്ടയിലാണെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

ജോലി ചെയ്യുന്നവരും സ്കൂളിൽ പോകുന്നവരും യാത്ര ചെയ്യുന്നവരുമായ എല്ലാവരും അഞ്ചാംപനി രോഗത്തിന്റെ നിലവിലെ അപകടസാധ്യതയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. കൂടാതെ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. ആൽബർട്ടയിലെ മൊത്തം കേസുകളിൽ ഭൂരിഭാഗവും കുട്ടികളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർക്കാർ ഡാറ്റ കാണിക്കുന്നു. ഇതിൽ അഞ്ച് വയസ്സിന് താഴെയുള്ളവരിൽ 188 പേർ ഉൾപ്പെടുന്നു. ഈ മാസം ആദ്യം വരെ അഞ്ചാംപനി ബാധിച്ച് 44 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, പനി ആരംഭിച്ച് മൂന്ന് മുതൽ ഏഴ് ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകൾ എന്നിവയാണ് അഞ്ചാംപനി ലക്ഷണങ്ങൾ.