വൻകൂവർ : ഇന്ത്യ-കാനഡ ബന്ധത്തിൽ കരിനിഴൽ വീഴ്ത്തി വീണ്ടും ഖലിസ്ഥാൻ പ്രശ്നം. ബ്രിട്ടിഷ് കൊളംബിയ അസംബ്ലിയിലേക്ക് ഖലിസ്ഥാൻ അനുഭാവി ജാസി ബി ഉൾപ്പെടെയുള്ള പഞ്ചാബി ഗായകരെ ക്ഷണിച്ച സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാൻ കാരണമാകുന്നതായി റിപ്പോർട്ട്. ബ്രിട്ടിഷ് കൊളംബിയ കൺസർവേറ്റീവ് എംഎൽഎ സ്റ്റീവ് കൂനർ, ജാസി ബിയുടെ നിയമസഭാ സന്ദർശന വേളയിൽ, അദ്ദേഹത്തോട് ആരാധന പ്രകടിപ്പിക്കുന്ന ഒരു വിഡിയോ, സ്വതന്ത്ര എംഎൽഎ ഡാളസ് ബ്രോഡി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. ജാസി ബി നിരവധി തവണ ഖലിസ്ഥാന് വേണ്ടി ആഹ്വാനം ചെയ്ത ഒരു കടുത്ത ഖലിസ്ഥാൻ അനുകൂല പ്രവർത്തകനാണ്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ജർണൈൽ സിങ് ഭിന്ദ്രൻവാലയുടെ ചിത്രമുള്ള ജാസി ബി അവതരിപ്പിക്കുന്ന ഒരു മ്യൂസിക് വിഡിയോയുടെ ഫോട്ടോയും ഡാളസ് ബ്രോഡി പങ്കുവെച്ചിട്ടുണ്ട്.

വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് ഖലിസ്ഥാൻ അനുഭാവികളോടുള്ള കാനഡയുടെ സ്നേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ, പ്രത്യേകിച്ച് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കീഴിൽ, വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി മാർക്ക് കാർണി ലിബറൽ പാർട്ടിയെ അടുത്തിടെ വിജയത്തിലേക്ക് നയിച്ചതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു അയവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബ്രിട്ടിഷ് കൊളംബിയ അസംബ്ലിയിൽ നടന്ന സംഭവം വീണ്ടും ഈ ബന്ധം കൂടുതൽ വഷളാകാൻ കാരണമായേക്കുമെന്നും സൂചനയുണ്ട്.