ഓട്ടവ : യുഎസ് താരിഫുകളുടെ തിരിച്ചടിക്കിടയിലും തിരിച്ചുവരവിന്‍റെ സൂചന നൽകി രാജ്യതലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണി. മെയ് മാസത്തിൽ നഗരത്തിലെ വീടുകളുടെ വിൽപ്പനയിൽ 15% വർധന ഉണ്ടായതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. വിറ്റഴിക്കപ്പെട്ട വീടുകളുടെ വില ഏകദേശം അഞ്ച് ശതമാനം ഉയർന്നതായും ബോർഡ് അറിയിച്ചു. ഓട്ടവയിൽ കഴിഞ്ഞ മാസം 1,807 വീടുകളും കോണ്ടോമിനിയങ്ങളും വിറ്റതായി ബോർഡ് പറയുന്നു. അതേസമയം 2025 ഏപ്രിലിൽ 1,306 വീടുകളും 2024 മെയ് മാസത്തിൽ 1,545 വീടുകളുമാണ് വിറ്റത്.

ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡിന്‍റെ അഭിപ്രായത്തിൽ, മെയ് മാസത്തിൽ വിറ്റഴിച്ച വീടുകളുടെ ശരാശരി വില 728,623 ഡോളർ ആയിരുന്നു. രാജ്യതലസ്ഥാനത്തെ വീടുകളുടെ ശരാശരി വില മെയ് മാസത്തിൽ 629,800 ഡോളറായിരുന്നു. 2024 മെയ് മാസത്തെ അപേക്ഷിച്ച് 0.6 ശതമാനം വർധന. കൂടാതെ 2024 മെയ് മാസത്തെ അപേക്ഷിച്ച് 8.7% വർധനയിൽ മെയ് മാസത്തിൽ മൊത്തം 3,430 പുതിയ വീടുകൾ വിൽപ്പനയ്ക്കായി വിപണയിൽ എത്തിയതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് പ്രസിഡൻ്റ് പോൾ സാൻ അറിയിച്ചു.