വിനിപെഗ് : കാട്ടുതീയിൽ കുടുങ്ങിയവരെ ലക്ഷ്യമിട്ടുള്ള പുതിയൊരു തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മാനിറ്റോബ മെറ്റിസ് ഫെഡറേഷൻ (എംഎംഎഫ്). റെഡ് ക്രോസ് കാനഡയുടെ എന്ന പേരിൽ വ്യജ സന്ദേശങ്ങൾ പ്രചരിക്കുന്നതായാണ് മുന്നറിയിപ്പ്. അടിയന്തര പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിനായി തട്ടിപ്പുകാർ സ്പാം ഇമെയിലുകളും ടെക്സ്റ്റുകളും അയക്കുന്നു. ഇതിനായി ആളുകളുടെ ബാങ്കിങ് വിവരങ്ങൾ നൽകാൻ തട്ടിപ്പുകാർ ആവശ്യപ്പെടുന്നുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കാട്ടുതീ പോലുള്ള യഥാർത്ഥ പ്രതിസന്ധിയെ മുതലെടുത്ത് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്ന ആളുകൾക്കെതിരെ മുൻകരുതൽ സ്വീകരിക്കണമെന്ന് എംഎംഎഫ് ഭവന മന്ത്രി വിൽ ഗുഡൻ നിർദ്ദേശിച്ചു.

ഇത്തരം തന്ത്രങ്ങൾ ഉപയോഗിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാരെക്കുറിച്ച് വിവരം ലഭിച്ചതായി റെഡ് ക്രോസ് സ്ഥിരീകരിച്ചു. ഇമെയിൽ, ഫോൺ, നേരിട്ടുള്ള ഇടപെടലുകൾ എന്നിവയിലൂടെ റെഡ് ക്രോസ് പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും, രജിസ്ട്രേഷനോ സഹായത്തിനോ വേണ്ടി ടെക്സ്റ്റ് സന്ദേശങ്ങൾ വഴി ലിങ്കുകൾ അയയ്ക്കുകയോ സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നമ്പറുകൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി. ഒരു തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വിശ്വസിക്കുന്നവർ പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളുമായി ബന്ധപ്പെടണമെന്നും റെഡ് ക്രോസ് അഭ്യർത്ഥിച്ചു.