ടൊറൻ്റോ : യോർക്ക് മേഖലയിലെ വീടുകൾ ലക്ഷ്യമിട്ട് നടത്തിയ നിരവധി മോഷണക്കേസുകളിൽ അഞ്ച് പേർ അറസ്റ്റിലായി. പ്രോജക്ട് മാറ്റൽ എന്ന പേരിൽ മാർച്ചിൽ ആരംഭിച്ച അന്വേഷണത്തിലാണ് അറസ്റ്റ്. ടൊറൻ്റോ നിവാസികളായ ലൂയിസ് ആൽബെർട്ടോ റോഡ്രിഗസ് മാർട്ടിനെസ് (27), ഫ്രാൻസിസ്കോ ഫെലിപ്പ് റോഡ്രിഗസ് മാർട്ടിനെസ് (22), 49 വയസ്സുള്ള വിൽസൺ മെജിയ അരാംഗോ, വോൺ സ്വദേശി മൈക്ക് സെബാസ്റ്റ്യൻ റോഡ്രിഗസ് മാർട്ടിനെസ് (25), സ്ഥിര വിലാസമില്ലാത്ത കാർലോസ് ആൽബെർട്ടോ റോഡ്രിഗസ് വെറ (46) എന്നിവരാണ് അറസ്റ്റിലായത്. യോർക്ക് റീജനൽ പൊലീസിന്‍റെ ഇന്‍റഗ്രേറ്റഡ് പ്രോപ്പർട്ടി ക്രൈം ടാസ്‌ക് ഫോഴ്‌സ് നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.

വീട്ടിൽ ആരും ഇല്ലെന്ന് ഉറപ്പാക്കിയാണ് പ്രതികൾ മോഷണം നടത്തുന്നതെന്ന് പീൽ പൊലീസ് പറയുന്നു. തുടർന്ന് വീടിന്റെ പിൻവശത്തെ സ്ലൈഡിങ് വാതിലുകൾ തകർത്ത് അകത്തുകടക്കുകയാണ് പതിവ്. ജൂൺ 5-ന്, വോണിലെ വെസ്റ്റൺ-ലാങ്സ്റ്റാഫ് റോഡിലെ മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ സംശയാസ്പദമായ ഒരു വാഹനം കണ്ടെത്തി, മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുത്തതായും ഭവനഭേദനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഒരു റേഡിയോ ഫ്രീക്വൻസി ജാമറും പിടിച്ചെടുത്തതായും പൊലീസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് നാല് വീടുകളിലും വാഹനങ്ങളിലും നടന്ന പരിശോധനയിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. കൂടാതെ മോഷ്ടിച്ച വസ്തുക്കളും കണ്ടെത്തി.