ടൊറൻ്റോ : നഗരത്തിൽ ഭവനരഹിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 2021 വസന്തകാലത്തിനും കഴിഞ്ഞ ശരത്കാലത്തിനും ഇടയിൽ ടൊറൻ്റോയിലെ ഭവനരഹിതരുടെ എണ്ണം ഇരട്ടിയിലധികമായതായി ടൊറൻ്റോ സ്ട്രീറ്റ് നീഡ്സ് അസസ്മെൻ്റ് (എസ്എൻഎ) റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ അവസ്ഥയിൽ ഭവന പ്രതിസന്ധിക്ക് അടിയന്തര നടപടി ആവശ്യമാണ്, എസ്എൻഎ റിപ്പോർട്ട് വ്യക്തമാക്കുന്നു.

2024 ഒക്ടോബറിൽ 15,400 പേർ ഭവനരഹിതരാണെന്ന് എസ്എൻഎ പറയുന്നു. 2021 ഏപ്രിലിൽ ഇത് ഏകദേശം 7,300 മാത്രമായിരുന്നു. വീടുകളുടെ വില വർധന, ആരോഗ്യമേഖലയിലെ പ്രതിസന്ധി, വരുമാനക്കുറവ്, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി പ്രശ്നങ്ങളുടെ ഫലമായാണ് ഈ വർധന ഉണ്ടായതെന്ന് എസ്എൻഎ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് മഹാമാരി ഭവനരഹിതരുടെ നിരക്ക് വർധനയ്ക്ക് മറ്റൊരു കാരണമായി എസ്എൻഎ ചൂണ്ടിക്കാട്ടുന്നു. ഭവനരഹിതരെ പാർപ്പിക്കാൻ ടൊറൻ്റോ സിറ്റി ഏകദേശം 9,000-10,000 അടിയന്തര താമസ സൗകര്യം നൽകുന്നുണ്ട്. എന്നാൽ, ഓരോ രാത്രിയും ഷെൽട്ടർ സംവിധാന ലഭ്യതയേക്കാൾ ആവശ്യക്കാരുണ്ടെന്നും എസ്എൻഎ പറയുന്നു. അതേസമയം ഭവനരഹിതരായ 1,078 പേരെ ഷെൽട്ടർ സംവിധാനത്തിലേക്ക് റഫർ ചെയ്തതായും കഴിഞ്ഞ വർഷം അയ്യായിരത്തോളം ആളുകളെ പാർപ്പിച്ചതായും സിറ്റി അധികൃതർ അറിയിച്ചു.
