ടൊറൻ്റോ : മിഡിൽ ഈസ്റ്റിലെ സംഘർഷം കാരണം കാനഡയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ബുധനാഴ്ച ജിടിഎയിൽ പെട്രോൾ നിരക്ക് ആറ് സെൻ്റ് ഉയർന്ന് ലിറ്ററിന് 141.9 സെൻ്റിലെത്തുമെന്ന് പെട്രോളിയം അനലിസ്റ്റ് പ്രവചിക്കുന്നു. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് കയറ്റുമതി ചെയ്യുന്നതും ഇറാൻ നിയന്ത്രിക്കുന്നതുമായ ജലപാതയായ ഹോർമുസ് കടലിടുക്ക്, അടച്ചിട്ടിരിക്കുന്നതിനാലാണ് പമ്പുകളിൽ വില വർധന ഉണ്ടാകുന്നതെന്നും പെട്രോളിയം അനലിസ്റ്റ് ഡാൻ മക്ടീഗ് അറിയിച്ചു.

മോട്ടോർ ക്ലബ് എഎഎയുടെ കണക്കനുസരിച്ച്, യുഎസിൽ, ഒരു ഗാലൺ പെട്രോളിന്‍റെ ശരാശരി വില ഒറ്റരാത്രികൊണ്ട് 11 സെൻ്റ് ഉയർന്ന് ഏകദേശം 3.11 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയിൽ വില 8.6% ഉയർന്ന് ബാരലിന് 77.36 ഡോളറിലെത്തി. രാജ്യാന്തര നിലവാരമായ ബ്രെൻ്റ് ക്രൂഡിന്‍റെ വില 6.7% വർധിച്ച് ബാരലിന് 81.29 ഡോളറിലുമെത്തി. യുദ്ധം ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്തുമെന്ന ആശങ്കയെത്തുടർന്ന് ആഴ്ചയുടെ തുടക്കത്തിൽ തന്നെ ആഗോള എണ്ണവില കുതിച്ചുയർന്നു.
