ഓട്ടവ: വോട്ടിങ് പ്രായം 16 ആയി കുറയ്ക്കുന്ന വിഷയത്തിൽ കാനഡ യുകെയെ പിന്തുടരണമെന്ന് കനേഡിയൻ സെനറ്റർ. അടുത്ത പൊതുതിരഞ്ഞെടുപ്പോടെ വോട്ടിങ് പ്രായം പ്രായം 16 ആയി കുറയ്ക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചതോടെ, കാനഡയും ഈ രീതി പിന്തുടരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കനേഡിയൻ സെനറ്റർ മാരിലോ മക്ഫെഡ്രാൻ പറഞ്ഞു.

ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തവും വിശ്വാസവും ഉയർത്തുന്നതിന്റെ ഭാഗമാമായി വോട്ടിങ് പ്രായം 18 ൽ നിന്ന് 16 ആയി കുറയ്ക്കുമെന്ന് യുകെ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. വോട്ടിങ് പ്രായം കുറയ്ക്കുന്നത് പാർലമെന്റിൽ തന്റെ പ്രഥമ പരിഗണനയിലുണ്ടായ വിഷയമായിരുന്നെന്ന് മാരിലോ മക്ഫെഡ്രാൻ പറഞ്ഞു. വോട്ടിങ് പ്രായം 16 ആയി കുറയ്ക്കുന്നത് കനേഡിയൻ ജനാധിപത്യത്തിന് ഗുണകരമാകുമെന്നും അതിനെതിരായ വാദങ്ങൾ സ്റ്റീരിയോടൈപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മാരിലോ മക്ഫെഡ്രാൻ വ്യക്തമാക്കി.
കാനഡയുടെ നിലവിലെ തീരുമാനങ്ങൾ യുവതലമുറയെ ബാധിക്കുമെന്നും ചെറുപ്പക്കാർക്ക് വോട്ടവകാശം നൽകുന്നത് യുക്തിസഹവും ന്യായബോധവുമാണെന്നും മക്ഫെഡ്രാൻ പറഞ്ഞു. കൂടാതെ രാജ്യത്തെ 16 വയസ്സുള്ളവരിൽ മൂന്നിലൊന്ന് പേരും ജോലി ചെയ്യുകയും നികുതി അടയ്ക്കുന്നതായും മാരിലോ മക്ഫെഡ്രാൻ കൂട്ടിച്ചേർത്തു.
