ടൊറൻ്റോ : പ്രയറീസ് പ്രവിശ്യകളിൽ കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക നോർത്തേൺ ഒൻ്റാരിയോയിൽ വായുമലിനീകരണം രൂക്ഷമാക്കിയതായി എൻവയൺമെൻ്റ് കാനഡയുടെ റിപ്പോർട്ട്. കാട്ടുതീയിൽ നിന്നുള്ള പുക നോർത്ത് ബേ മുതൽ പടിഞ്ഞാറൻ കെബെക്ക് വരെ വ്യാപിച്ചുകിടക്കുന്ന പ്രവിശ്യയുടെ വടക്കൻ ഭാഗത്ത് ദൃശ്യപരത കുറയുന്നതിനും വായു ഗുണനിലവാരം കുറയുന്നതിനും കാരണമായതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നോർത്ത് ബേ, തണ്ടർ ബേ, സൂ സെ മാരി എന്നിവിടങ്ങളിലെ വായു ഗുണനിലവാരം ഉയർന്ന അപകടസാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വായുവിന്റെ ഗുണനിലവാരം അപകടകരമായി താഴുന്ന ആശങ്കാജനകമായ അവസ്ഥ ഞായറാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

വായുമലിനീകരണം കണ്ണ്, മൂക്ക്, തൊണ്ട എന്നിവയ്ക്ക് നേരിയ അസ്വസ്ഥത ഉണ്ടാക്കുമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. അതേസമയം കാട്ടുതീ പുകയിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മകണികകൾ ഏത് പ്രായക്കാരുടെയും ആരോഗ്യത്തെ സാരമായി ബാധിക്കും, കാലാവസ്ഥാ ഏജൻസി അറിയിച്ചു. 65 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവരുടെ ആരോഗ്യത്തെ അപകടത്തിലാക്കും. കാട്ടുതീ പുക ശ്വസിക്കുന്നത് കണ്ണ്, മൂക്ക്, തൊണ്ടക്ക് അസ്വസ്ഥത, തലവേദന, നേരിയ ചുമ തുടങ്ങിയവയ്ക്ക് കാരണമാകും. വീടിനുവെളിയിലുള്ള പ്രവർത്തനം കുറയ്ക്കുക, വീടിനുള്ളിലായിരിക്കുമ്പോൾ വാതിലുകളും ജനലുകളും അടച്ചിടാനും, വെൻ്റിലേഷൻ സിസ്റ്റത്തിൽ നല്ല നിലവാരമുള്ള എയർ ഫിൽട്ടർ ഉപയോഗിക്കാനും ECCC ശുപാർശ ചെയ്യുന്നു. കൂടാതെ പുറത്തിറങ്ങുമ്പോൾ റെസ്പിറേറ്റർ-ടൈപ്പ് മാസ്ക് ധരിക്കണം, കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
