Wednesday, September 10, 2025

ടേണിങ് പോയിൻ്റ് യുഎസ്എ സിഇഒ ചാർളി കിർക്ക് വെടിയേറ്റ് മരിച്ചു

ഒറെം, യൂട്ടാ : കൺസർവേറ്റീവ് യുവജന സംഘടനയായ ടേണിങ് പോയിൻ്റ് യുഎസ്എ സഹസ്ഥാപകൻ ചാർളി കിർക്ക് (31) വെടിയേറ്റ് മരിച്ചതായി അധികൃതർ അറിയിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് യൂട്ടാ വാലി സർവകലാശാലയിൽ നിന്നും ഒരാളെ അറസ്റ്റ് ചെയ്തതായും എന്നാൽ, ഇയാൾ പ്രതിയല്ലെന്നും അധികൃതർ വെളിപ്പെടുത്തി. പ്രതി ഇപ്പോളും ഒളിവിലാണെന്നും അധികൃതർ പറഞ്ഞു.

യൂട്ടാ വാലി യൂണിവേഴ്സിറ്റി കാമ്പസിലെ സോറൻസെൻ സെന്‍ററിൽ പ്രസംഗിക്കുന്നതിനിടെയാണ് കിർക്കിന് വെടിയേറ്റത്. “അമേരിക്കൻ തിരിച്ചുവരവ്”, “ഞാൻ തെറ്റാണെന്ന് തെളിയിക്കുക” എന്നീ ബാനറുകൾ ഉയർത്തി കിർക്ക് പ്രസംഗിക്കുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കാണാം. തുടർന്ന് വെടിയൊച്ച മുഴങ്ങുന്നതും കിർക്കിന്‍റെ കഴുത്തിന്‍റെ ഇടതുവശത്ത് നിന്ന് രക്തം ഒലിച്ചിറങ്ങുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്.

അമേരിക്കയിലുടനീളം രാഷ്ട്രീയ അക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ചാർളി കിർക്കിന് വെടിയേറ്റത്. ജൂണിൽ മിനസോട സംസ്ഥാന നിയമസഭാംഗത്തെയും അവരുടെ ഭർത്താവിനെയും വീട്ടിൽ വെച്ച് കൊലപ്പെടുത്തിയതും, ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊളറാഡോയിൽ നടന്ന പരേഡിന് നേരെ ബോംബെറിഞ്ഞതും, ഏപ്രിലിൽ പെൻസിൽവേനിയ ഗവർണറും ജൂതനുമായ ഒരാളുടെ വീടിന് തീയിട്ടതും ആക്രമണങ്ങളിൽ ഉൾപ്പെടുന്നു. “യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഇന്ന് നടന്ന വെടിവയ്പ്പ് അപലപനീയമാണ്. രാഷ്ട്രീയ അക്രമത്തിന് രാജ്യത്ത് യാതൊരു സ്ഥാനവുമില്ല” മുൻ യുഎസ് ഹൗസ് സ്പീക്കർ, നാൻസി പെലോസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!