വിനിപെഗ് : വിദ്യാർത്ഥികളിൽ പഠന വൈകല്യം കണ്ടെത്താനുള്ള സാർവത്രിക സ്ക്രീനിങ് നിർബന്ധമാക്കുന്ന നിയമവുമായി മാനിറ്റോബ. ഭരണകക്ഷിയായ എൻഡിപി പിന്തുണച്ചതോടെയാണ് ബിൽ നിയമമായത്. മാനിറ്റോബയിലെ താഴ്ന്ന ക്ലാസുകളിലെ വിദ്യാർത്ഥികളിലെ പഠന വൈകല്യങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. 2026-ഓടെ ചെറുപ്രായത്തിൽ തന്നെ കുട്ടികളിലെ സാക്ഷരതാ നിലവാരം പരിശോധിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ, ലിബറൽ നിയമസഭാംഗം സിൻഡി ലാമോറോക്സ് അവതരിപ്പിച്ച ബിൽ, ഈ മാറ്റം നിയമപരമായി ഉറപ്പാക്കുകയും കുട്ടികളുടെ പരിശോധനാ ഫലങ്ങൾ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യണമെന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തി. എല്ലാ പാർട്ടികളുടെയും പിന്തുണയോടെ ബിൽ നിയമസഭയുടെ അന്തിമ വായന പൂർത്തിയാക്കി.

അതേസമയം, ഏത് പ്രത്യേക സ്ക്രീനിങ് ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കാൻ സ്കൂൾ ഡിവിഷനുകളുമായും മറ്റ് ഗ്രൂപ്പുകളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ട്രേസി ഷ്മിറ്റ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ പ്രവിശ്യാ ഡാറ്റ അനുസരിച്ച്, ഗ്രേഡ് 3 വിദ്യാർത്ഥികളിൽ 45 ശതമാനം പേർ മാത്രമാണ് സാക്ഷരതാ പ്രതീക്ഷകൾക്ക് ഒത്ത നിലവാരം പുലർത്തിയത്. വായനാ വൈകല്യങ്ങൾ തനിയെ മാറുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാൻ പുതിയ നിയമം സഹായിക്കുമെന്നും, കിൻഡർഗാർട്ടനിൽ വെച്ചുതന്നെ തന്റെ കുട്ടികളിലെ പ്രശ്നം കണ്ടെത്താൻ ഇത് സഹായകമാകുമെന്നും അധ്യാപികയും ഡിസ്ലെക്സിയ വിദഗ്ധയുമായ കാരി വുഡ് അഭിപ്രായപ്പെട്ടു.
