വിനിപെഗ് : കാനഡയിലെ നീതിന്യായ വ്യവസ്ഥ പുനഃപരിശോധിക്കണമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവും ഫസ്റ്റ് നേഷൻ സംഘടനകളും. രണ്ട് ഫസ്റ്റ് നേഷൻ വനിതകളെ കൊലപ്പെടുത്തിയ പ്രതിക്ക് കോടതി മോചനം അനുവദിച്ച സാഹചര്യത്തിലാണ് ആവശ്യം. 2012-ൽ കരോളിൻ സിൻക്ലെയർ, ലോർണ ബ്ലാക്ക്സ്മിത്ത് എന്നിവരുടെ മരണത്തിൽ നരഹത്യാക്കുറ്റം സമ്മതിച്ച ലാംബിനെ 20 വർഷത്തേക്കാണ് ശിക്ഷിച്ചത്. ഫെഡറൽ തടവുകാർക്ക് ശിക്ഷാകാലാവധിയുടെ മൂന്നിൽ രണ്ട് ഭാഗം പൂർത്തിയാക്കിയാൽ നിയമപരമായി മോചനം നൽകുന്ന ‘സ്റ്റാറ്റ്യൂട്ടറി റിലീസ്’ എന്ന വ്യവസ്ഥ പ്രകാരമാണ് ലാംബിന് മോചനം ലഭിക്കുന്നത്.

പ്രതിയുടെ മോചനം പൊതുസുരക്ഷയ്ക്കും ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന തോന്നലിനും സഹായകമാവില്ലെന്ന് കിന്യൂ അഭിപ്രായപ്പെട്ടു. മിസ്സിങ് ആൻഡ് മർഡേർഡ് ഇൻഡിജിനസ് വുമൺ ആൻഡ് ഗേൾസ് (MMIWG) പോലുള്ള വലിയ വ്യവസ്ഥാപരമായ പ്രശ്നങ്ങളെ നീതിന്യായ വ്യവസ്ഥ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയക്കുന്ന കത്തിൽ ആവശ്യപ്പെടും. ഒന്നിലധികം കൊലപാതക കേസുകളിൽ തുടർച്ചയായ ശിക്ഷകൾ നൽകുന്നതിനായി ക്രിമിനൽ കോഡ് ഭേദഗതി ചെയ്യണമെന്ന് ‘ഗിഗനാവനിമാനാനിഗ്’ (Giganawenimaanaanig) എന്ന സംഘടന ആവശ്യപ്പെട്ടു. നിലവിലെ വ്യവസ്ഥകൾ കുറ്റവാളി വരുത്തിയ നാശനഷ്ടത്തിന്റെ വ്യാപ്തിയെ വേണ്ടവിധം പ്രതിഫലിക്കുന്നില്ലെന്നും ഫസ്റ്റ് നേഷൻസ് സ്ത്രീകളോടുള്ള അതിക്രമങ്ങൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും സതേൺ ചീഫ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
