ന്യൂഡൽഹി : യുഎസിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്നും എണ്ണക്കമ്പനികളുമായി ചർച്ചനടത്തിയെന്നും അദ്ദേഹം പറഞ്ഞു.
2026-ൽ ഒരു വർഷത്തേക്ക് ഏകദേശം 22 ലക്ഷം ടൺ എൽപിജി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് പദ്ധതി. രാജ്യത്തെ വാർഷിക എൽപിജി ഇറക്കുമതിയുടെ 10 ശതമാനം വരും ഇത്. യുഎസിന്റെ ഗൾഫ് കോസ്റ്റ് വഴിയായിരിക്കും ഇറക്കുമതി. ഇതു സംബന്ധിച്ച് ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവർ അമേരിക്കൻ എണ്ണക്കമ്പനികളുമായി ചർച്ചനടത്തിയതായാണ് വിവരം. ഇന്ത്യൻ വിപണിയിലേക്കുള്ള യുഎസ് എൽപിജിയുടെ ആദ്യത്തെ കരാറാണിതെന്നും സുപ്രധാന മാറ്റങ്ങൾക്ക് ഇതുവഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എൽപിജി ഉപഭോക്താവാണ് ഇന്ത്യ. ഇതിൽ 50 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഭൂരിഭാഗവും പശ്ചിമേഷ്യൻ വിപണികളിൽ നിന്നാണ്. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. ഊർജമേഖലയിലെ സഹകരണമായിരുന്നു വ്യാപാരക്കരാറിൽ മുഖ്യമായും അമേരിക്ക ഉയർത്തിയിരുന്ന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ തീരുമാനമെടുക്കാത്തതിനെത്തുടർന്ന് ഇന്ത്യക്കുമേൽ തീരുവ ഏർപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. തുടർന്ന്, റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചിരുന്നു.
