ഓട്ടവ : കാനഡയിലെ സെർവിക്കൽ കാൻസർ കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നില്ലെന്ന് റിപ്പോർട്ട്. വർഷം തോറും 2.2% കുറഞ്ഞിരുന്ന രോഗം, ഇപ്പോൾ കുറയുന്നില്ലെന്നും ചിലപ്പോൾ കൂടുന്ന സാഹചര്യമാണുള്ളതെന്നും കനേഡിയൻ കാൻസർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2040-ഓടെ രോഗത്തെ ഇല്ലാതാക്കാൻ പദ്ധതിയിടുന്ന കാനഡയുടെ ലക്ഷ്യത്തിന് ഇത് തിരിച്ചടിയാണ്. ഈ വർഷം ഏകദേശം 1,650 പുതിയ കേസുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു. രോഗം തടയാൻ സഹായിക്കുന്ന HPV വാക്സിനേഷനിലും കൃത്യമായ പരിശോധനകളിലും (സ്ക്രീനിങ്) ആളുകൾ പങ്കെടുക്കാത്തതാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. 25 നും 69 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 69% പേർ മാത്രമാണ് ഇപ്പോൾ സ്ക്രീനിങ് നടത്തുന്നത്.

ഈ അപകടകരമായ പ്രവണത മറികടക്കാൻ കാനഡ ശക്തമായ നടപടികൾ കൈക്കൊള്ളമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂടുതൽ കൃത്യതയുള്ള HPV ടെസ്റ്റുകൾ ഉപയോഗിക്കുന്നതിലേക്ക് പല പ്രവിശ്യകളും മാറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, വീട്ടിലിരുന്ന് സ്വയം ചെയ്യാവുന്ന സ്ക്രീനിങ് കിറ്റുകൾ നൽകുന്ന പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. എളുപ്പത്തിൽ തടയാൻ കഴിയുന്ന ഈ കാൻസറിന്റെ കാര്യത്തിൽ രാജ്യം കൂടുതൽ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുജനാരോഗ്യ പരിപാടികൾക്ക് കൂടുതൽ പണം മുടക്കി, വാക്സിനേഷനും സ്ക്രീനിങ്ങും എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
