ഓട്ടവ: കാനഡയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വർധിച്ചുവരുന്ന പ്രതിസന്ധി വെളിപ്പെടുത്തുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ വർഷം ഏകദേശം അഞ്ച് ലക്ഷത്തോളം കാനഡക്കാർ അടിയന്തര വിഭാഗങ്ങളിൽ ചികിത്സ ലഭിക്കുന്നതിനു മുമ്പുതന്നെ മടങ്ങിപ്പോയതായാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്. നീണ്ട കാത്തിരിപ്പ് സമയം കാരണം ഡോക്ടറെ കാണാതെ ആശുപത്രി വിടുന്നവരുടെ എണ്ണം വർഷം തോറും വർധിക്കുകയാണ്. കാനഡയിലെ ആശുപത്രികളിൽ ജീവനക്കാരുടെയും, കുടുംബ ഡോക്ടർമാരുടെയും എണ്ണത്തിലുള്ള കുറവും അടിയന്തര വിഭാഗത്തിൽ കിടക്കകൾക്കായി കാത്തിരിക്കുന്ന രോഗികളുടെ വർധനയും വലിയ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വിദഗ്ധർ പറയുന്നു.

ആരോഗ്യസംരക്ഷണ സംവിധാനം താറുമാറായതിൻ്റെ സൂചനയാണ് ഈ ഗുരുതരമായ സാഹചര്യമെന്ന് പലരും അഭിപ്രായപ്പെടുന്നു. രോഗികൾക്ക് ആവശ്യമായ പരിചരണം സമയബന്ധിതമായി ലഭിക്കാത്തത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതേസമയം ന്യൂബ്രൺസ്വിക്കിൽ മാത്രം ഏകദേശം 60,000 പേരാണ് കഴിഞ്ഞ വർഷം ചികിത്സ കിട്ടാതെ മടങ്ങിപ്പോയത്. ഈ പ്രശ്നം ദീർഘകാലമായി നിലനിൽക്കുന്നതും എന്നാൽ വർഷം കഴിയുന്തോറും കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നതുമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രശ്നം പരിഹരിക്കാൻ AI സാങ്കേതികവിദ്യയും സ്വകാര്യ സംഭാവനകളും പോലുള്ള പുതിയ വഴികൾ ചില ആശുപത്രികൾ പരീക്ഷിക്കുന്നുണ്ടെങ്കിലും, രാജ്യവ്യാപകമായി ഈ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് ശക്തമായ പരിഷ്കാരങ്ങൾ ആവശ്യമാണ്.
