കാൽഗറി : കാനഡ സ്ട്രോങ് പാസ് വീണ്ടും പുറത്തിറക്കാനുള്ള ഫെഡറൽ സർക്കാർ തീരുമാനത്തിൽ ആശങ്കയറിയിച്ച് ബാൻഫ് മേയർ കോറി ഡിമാനോ. നിലവിൽ തന്നെ വിനോദസഞ്ചാരികളുടെ വലിയ തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന ബാൻഫ് നഗരം, ഈ പാസ് കൂടി വരുന്നതോടെ പരിധി വിട്ട് തിരക്കിലാകുമെന്ന് മേയർ മുന്നറിയിപ്പ് നൽകി. പാർക്കിങ് സ്ഥലങ്ങളുടെയും ഗതാഗതക്കുരുക്കിൻ്റെയും പേരിൽ സന്ദർശകരിൽ നിന്ന് പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

അതേസമയം, പാർക്ക്സ് കാനഡ സൈറ്റുകളിലേക്ക് സൗജന്യ പ്രവേശനം നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടം, 2025 ഡിസംബർ 12 മുതൽ 2026 ജനുവരി 15 വരെയാണ് നടപ്പാക്കുന്നത്. ഇതിനുപുറമെ വേനൽക്കാലത്തും ഒരു റൗണ്ട് ആസൂത്രണം ചെയ്തിട്ടുണ്ട്. യുഎസുമായുള്ള താരിഫ് ചർച്ചകൾക്കിടെ ആഭ്യന്തര ടൂറിസം വർധിപ്പിക്കാനുള്ള മാർഗ്ഗമായാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഒക്ടോബറിൽ ഈ പാസ് അവതരിപ്പിച്ചത്. കാർപൂളിങ് അല്ലെങ്കിൽ പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവർക്ക് മാത്രം സൗജന്യ പ്രവേശനം നൽകുക പോലുള്ള നിർദ്ദേശങ്ങൾ ബാൻഫ് അധികൃതർ ഫെഡറൽ സർക്കാരിന് മുമ്പാകെ വെച്ചിട്ടുണ്ട്.

ബാൻഫ്, ജാസ്പർ, വാട്ടർടൺ ലേക്ക്സ്, എൽക്ക് ഐലൻഡ്, വുഡ് ബഫല്ലോ നാഷണൽ പാർക്കുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലാണ് ഈ സൗജന്യ പാസ് ലഭിക്കുക. ഭൗതിക കാർഡോ ടിക്കറ്റോ ഈ പാസിന് ആവശ്യമില്ല. കാനഡക്കാർക്ക് നേരിട്ട് പ്രവേശനം നേടാം.
