എഡ്മിന്റൻ : ഉടൻ പ്രവിശ്യയുടെ റീകോൾ ആക്ടിൽ മാറ്റം വരുത്തില്ലെന്ന് ആൽബർട്ട നീതിന്യായ മന്ത്രി മിക്കി അമേരി അറിയിച്ചു. പ്രവിശ്യ ഈ ആഴ്ച അവസാനം തിരഞ്ഞെടുപ്പ് നിയമനിർമ്മാണം നടത്തുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞിരുന്നു. ഇതോടെ റീകോൾ നിയമത്തിൽ ഭേദഗതി വരുത്തുമോ ഇല്ലയോ എന്നതിൽ ഊഹാപോഹങ്ങൾ പരക്കുന്നതിന് ഇടയായിരുന്നു. നിലവിലെ നിയമസഭാ സമ്മേളനം അടുത്ത ആഴ്ച അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സർക്കാരിനെ അട്ടിമറിക്കാൻ പ്രത്യേക താൽപ്പര്യത്തോടെ റീകോൾ ആക്ടിനെ ആയുധമാക്കുന്നതായി മിക്കി അമേരി ആരോപിച്ചു. റീകോൾ ആക്ടിനെക്കുറിച്ച് പാർട്ടി അംഗങ്ങളുടെയും മറ്റുള്ള പാർട്ടിക്കാരുടെയും അഭിപ്രായങ്ങൾ ഒരുപോലെ പരിഗണിക്കുന്നുണ്ടെന്നും അമേരി പറഞ്ഞു. അതേസമയം വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്സും ഹൗസ് സ്പീക്കർ റിക്ക് മക്ഐവറും ഉൾപ്പെടെ യുസിപി കോക്കസിലെ 14 എംഎൽഎമാർക്കെതിരെയുള്ള റീകോൾ പെറ്റീഷനുകൾ അംഗീകരിച്ചതായി ഇലക്ഷൻസ് ആൽബർട്ട റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു റൈഡിങ്ങിലെ ഏതൊരു പൗരനും അവരുടെ എംഎൽഎ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതായി തോന്നിയാൽ അവരുടെ ലെജിസ്ലേറ്റീവ് അംഗത്തെ തിരിച്ചുവിളിക്കുന്നതിനായുള്ള മാർഗ്ഗമായി മുൻ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി പ്രീമിയർ ജേസൺ കെന്നിയാണ് ഈ നിയമനിർമ്മാണം നടപ്പിലാക്കിയത്. ഒരു എംഎൽഎയെ തിരിച്ചുവിളിക്കണമെന്ന് തോന്നുന്നതിന്റെ കാരണം ഒരു ഹർജിക്കാരൻ 100 വാക്കുകളിൽ സമർപ്പിക്കണം. ഹർജിക്കാരൻ ആ റൈഡിങ്ങിലെ താമസക്കാരനായിരിക്കണം. കൂടാതെ റീകോൾ ഹർജി സമർപ്പിക്കുന്നതിന് 500 ഡോളർ പ്രോസസ്സിങ് ഫീസ് അടയ്ക്കണം. ഒപ്പം 2023 ലെ തിരഞ്ഞെടുപ്പിൽ റൈഡിങ്ങിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ 60 ശതമാനത്തിന് തുല്യമായ ഒപ്പുകൾ ശേഖരിക്കാൻ അപേക്ഷകന് 90 ദിവസമാണുള്ളത്.
