ടൊറൻ്റോ: ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് നേതൃത്വത്തിൽ സ്വകാര്യ കമ്പനിയായ കീൽ ഡിജിറ്റൽ സൊല്യൂഷൻസിനെതിരെ അന്വേഷണം. ഈ കമ്പനിക്ക് സർക്കാർ നൽകിയ പേയ്‌മെൻ്റുകളിൽ ‘സംശയാസ്പദമായ പ്രവർത്തനങ്ങൾ’ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്റ്റുഡന്റ് മെന്റൽ ഹെൽത്ത് സപ്പോർട്ടിനായി കോളേജ് ആൻഡ് യൂണിവേഴ്സിറ്റി മന്ത്രാലയത്തിൽ നിന്ന് ഫണ്ട് കൈപ്പറ്റുന്ന കമ്പനിയാണ് കീൽ ഡിജിറ്റൽ സൊല്യൂഷൻസ്.2023-ൽ നടത്തിയ സാധാരണ ഓഡിറ്റിൽ സംശയങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഫോറൻസിക് ഓഡിറ്റ് നടത്താൻ സർക്കാർ ഉത്തരവിട്ടത്. രണ്ടാമത്തെ ഓഡിറ്റിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ വിഷയം പൊലീസിന് കൈമാറി. അതേ സമയം കീൽ ഡിജിറ്റൽ സൊല്യൂഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ, എല്ലാ നിയമങ്ങളും കരാർ ബാധ്യതകളും തങ്ങൾ പാലിച്ചിട്ടുണ്ടെന്നാണാണ് അവകാശപ്പെടുന്നത്. അന്വേഷണം അവസാനിക്കുമ്പോൾ സർക്കാരിൻ്റെ ക്ഷമാപണത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നാണ് കമ്പനിയുടെ വാദം.

സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ടിനൊപ്പം മറ്റൊരു ഫണ്ട് കൂടി കീൽ ഡിജിറ്റൽ സൊല്യൂഷൻസ് എന്ന കമ്പനി സ്വീകരിച്ചിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഈ ഫണ്ട് വിതരണത്തിൽ അടുത്തിടെ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഉദ്യോഗസ്ഥർ കുറഞ്ഞ റാങ്ക് നൽകിയ അപേക്ഷകർക്ക് പോലും തൊഴിൽ മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് ഫണ്ട് അനുവദിച്ചതായി ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കീൽ ഡിജിറ്റൽ സൊല്യൂഷൻസും ഇത്തരത്തിൽ കുറഞ്ഞ സ്കോർ ലഭിച്ച കമ്പനിയാണ്. കീലിന്റെ ഒരു ലോബിയിസ്റ്റ് മന്ത്രി ഡേവിഡ് പിച്ചീനിയുടെ അടുത്ത സുഹൃത്താണെന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മന്ത്രി രാജി വെക്കണമെന്ന ആവശ്യവും ശക്തമാക്കിയിട്ടുണ്ട്.
