കീവ്: റഷ്യക്ക് പ്രദേശം വിട്ടുനൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി തള്ളി യുക്രെയ്ൻ പ്രസിഡൻ്റ് വ്ളാഡിമിർ സെലെൻസ്കി. ഒത്തുതീർപ്പിന് തയ്യാറകണമെന്ന യുഎസിൽ നിന്നുള്ള സമ്മർദ്ദം വർധിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ നിലപാട്. ഒരിഞ്ചുപോലും വിട്ടുനൽകില്ലെന്നും ഭൂമി കൈമാറ്റം ചെയ്യാൻ യുക്രെയ്ന് നിയമപരമോ ധാർമ്മികമോ ആയ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡോൺബാസിൻ്റെ ചില ഭാഗങ്ങൾ വിട്ടുകൊടുക്കാൻ യുക്രെയ്ൻ തയ്യാറാകണമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സമ്മർദ്ദങ്ങൾക്കിടയിലാണ് സെലെൻസ്കിയുടെ ഈ പ്രതികരണം.
സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനായി റോമിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും പോപ്പുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭാവിയിലെ റഷ്യൻ ആക്രമണങ്ങൾ തടയാൻ യൂറോപ്യൻ ഐക്യത്തിൻ്റെയും ശക്തമായ സുരക്ഷാ ഉറപ്പുകളുടെയും ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു. സൈനിക നിയമം നിലനിൽക്കെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന ട്രംപിൻ്റെ ആവശ്യം സുരക്ഷാ കാരണങ്ങളാൽ സെലെൻസ്കി തള്ളി.

അതേ സമയം യുക്രെയ്നിൽ വ്യോമാക്രമണം നടത്തിയ റഷ്യ ഒറ്റരാത്രികൊണ്ട് 110 ഡ്രോണുകൾ യുക്രെയ്നിലുടനീളം വിക്ഷേപിച്ചു. ഇതിൽ 20-ൽ അധികം ഡ്രോണുകൾ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിന് നാശമുണ്ടാക്കി. ഇതിന് പകരമായി യുക്രെയ്ൻ റഷ്യയുടെ ഉൾപ്രദേശങ്ങളിൽ പ്രത്യാക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
