വൻകൂവർ: പങ്കാളികൾ തമ്മിലുള്ള അതിക്രമങ്ങളെ (IPV) നേരിടാൻ പുതിയ നടപടികൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ. നീതിന്യായ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി സമഗ്രമായ മാർഗ്ഗരേഖ സ്ഥാപിക്കുമെന്ന് ബിസി അറ്റോർണി ജനറൽ നിക്കി ശർമ്മ അറിയിച്ചു. പരിഷ്കാരങ്ങൾ നിരീക്ഷിക്കാൻ ഒരു മേൽനോട്ട സംവിധാനത്തിനും രൂപം നൽകുമെന്ന് നിക്കി ശർമ അറിയിച്ചു. ലൈംഗിക അതിക്രമങ്ങൾക്കും ഐപിവിക്കും ഇരയായവരോടുള്ള നിയമവ്യവസ്ഥയുടെ സമീപനത്തെക്കുറിച്ചുള്ള റിപ്പോർട്ടിന് ശേഷമാണ് ഈ മാറ്റങ്ങൾ.
അതിജീവിച്ചവർക്ക് കൂടുതൽ സംരക്ഷണം നൽകാനായി നിയമവ്യവസ്ഥയിലുടനീളം അപകടസാധ്യത വിലയിരുത്തലുകൾ നടപ്പിലാക്കും. പങ്കാളിത്ത അതിക്രമം കാരണം സംഭവിക്കുന്ന കൊലപാതകങ്ങൾ (ഫെമിസൈഡ്) ആസൂത്രിത കൊലപാതകമായി കണക്കാക്കുന്ന ഫെഡറൽ നിയമനിർമ്മാണ നീക്കത്തെ ശർമ്മ പിന്തുണച്ചു.

പീഡനത്തിൻ്റെ ചരിത്രം കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതിന് തെളിവായി കണക്കാക്കി ഇരകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് അവർ വ്യക്തമാക്കി. പങ്കാളിയെ ഉപദ്രവിക്കുന്നതിൻ്റെ ഗൗരവം നിയമവ്യവസ്ഥ വ്യക്തമായി പ്രതിഫലിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ പ്രഖ്യാപിച്ച ജാമ്യം കർശനമാക്കിയ നടപടികൾക്ക് പുറമെയാണിത്.
