വാഷിങ്ടൺ : നാല് വർഷത്തിന് ശേഷം ആദ്യമായി നവംബറിൽ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനമായി ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം അമേരിക്കയിൽ 64,000 തൊഴിലവസരങ്ങൾ ഉണ്ടായെങ്കിലും ട്രംപ് ഭരണകൂടത്തിന്റെ വെട്ടിക്കുറയ്ക്കലുകൾക്ക് ശേഷം ഫെഡറൽ തൊഴിലാളികൾ പിരിഞ്ഞുപോയതിനാൽ ഒക്ടോബറിൽ 105,000 പേർക്ക് ജോലി നഷ്ടപ്പെട്ടതായി സർക്കാർ റിപ്പോർട്ട് ചെയ്തു. 43 ദിവസത്തെ ഫെഡറൽ ഗവൺമെൻ്റ് ഷട്ട്ഡൗൺ കാരണം ഒക്ടോബർ, നവംബർ മാസങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് വൈകിയാണ് സർക്കാർ പുറത്തുവിട്ടത്. സെപ്റ്റംബറിൽ തൊഴിലില്ലായ്മ 4.4 ശതമാനമായിരുന്നു.

കഴിഞ്ഞ മാസം 40,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നു. എന്നാൽ, ട്രംപിന്റെ താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വവും പണപ്പെരുപ്പം നിയന്ത്രിക്കാൻ 2022 ലും 2023 ലും ഫെഡ് നടപ്പിലാക്കിയ ഉയർന്ന പലിശ നിരക്കുകളുടെ നീണ്ടുനിൽക്കുന്ന ഫലങ്ങളും തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
