തിരുവനന്തപുരം: പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും സിനിമയുടെ സമസ്ത മേഖലകളിലും നായകസ്ഥാനത്ത് എത്തിയ പ്രതിഭയായിരുന്നു ശ്രീനിവാസനെന്നും മുഖ്യമന്ത്രി തന്റെ അനുശോചന കുറിപ്പില്‍ പറഞ്ഞു.
സാധാരണക്കാരന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകരെ സ്വാധീനിക്കുന്നതിലും ശ്രീനിവാസനെപ്പോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ അധികമില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചത്. തന്റെ ആശയങ്ങള്‍ വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവര്‍ പോലും അദ്ദേഹത്തിലെ പ്രതിഭയെ ആദരിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ചുവളര്‍ന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്‌നത്തിലൂടെ പ്രായോഗിക തലത്തില്‍ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. വ്യക്തിപരമായി കൂടി തനിക്കൊരു വലിയ നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു അഭിമുഖത്തിനായി ഇരുവരും ഒന്നിച്ചിരുന്നതും നര്‍മ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സില്‍ സ്ഥാനം നേടിയതും മുഖ്യമന്ത്രി അനുസ്മരിച്ചു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമായി മാറ്റുന്നതില്‍ ശ്രീനിവാസന്‍ വലിയ പങ്കുവഹിച്ചു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കുമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. സിനിമാ-സാംസ്‌കാരിക ലോകത്തെ നിരവധി പ്രമുഖര്‍ ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
