കാലിഫോർണിയ : ക്രിസ്മസ് ദിനത്തിൽ കാലിഫോർണിയയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർ മരിച്ചു. ലൊസാഞ്ചലസ് കൗണ്ടിയിലെ ചില ഭാഗങ്ങളിൽ 27 സെന്റീമീറ്റർ മഴ പെയ്തതോടെ ആളുകളെ ഒഴിപ്പിക്കുകയും പ്രധാന റോഡുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ലൊസാഞ്ചലസിലും തെക്കൻ കാലിഫോർണിയ കൗണ്ടികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

സാൻ ഡിയാഗോയിൽ മരം വീണ് 64 വയസ്സുകാരനും റെഡിംഗിൽ പ്രളയത്തിൽ കാറിനുള്ളിൽ കുടുങ്ങി 74 വയസ്സുള്ള വയോധികനും മെൻഡോസിനോ കൗണ്ടിയിൽ തിരമാലയിൽപ്പെട്ട് 70 വയസ്സുള്ള വയോധികയുമാണ് മരിച്ചത്. സംസ്ഥാനത്തുടനീളം ഏകദേശം ഒരു ലക്ഷത്തോളം പേർ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാൻ ഫ്രാൻസിസ്കോ ബേ മേഖലയിൽ മണിക്കൂറിൽ 161 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുവീശി. അവധിക്കാല യാത്രകൾ നടക്കുന്ന സമയമായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ലൊസാഞ്ചലസ് മേയർ കാരെൻ ബാസ് മുന്നറിയിപ്പ് നൽകി.
