ടൊറൻ്റോ : കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കവർച്ചയിൽ ഉൾപ്പെട്ട ഒരു പ്രതി കൂടി അറസ്റ്റിൽ. കഴിഞ്ഞ വർഷം ടൊറൻ്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഏകദേശം രണ്ട് കോടിയിലേറെ ഡോളർ മൂല്യമുള്ള സ്വർണ്ണം കവർന്ന കേസിൽ 43 വയസ്സുള്ള അർസലൻ ചൗധരിയാണ് അറസ്റ്റിലായത്. ജനുവരി 12 തിങ്കളാഴ്ച, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിൽ നിന്നും ടൊറൻ്റോയിലെത്തിയ അർസലൻ ചൗധരിയെ അറസ്റ്റ് ചെയ്തതായി പീൽ റീജനൽ പൊലീസ് അറിയിച്ചു.

2023 ഏപ്രിൽ17-ന് ടൊറൻ്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോയിൽ നിന്നാണ് ഏകദേശം 400 കിലോ ഭാരംവരുന്ന 6600 സ്വർണക്കട്ടികൾ കടത്തിയത്. ഏകദേശം രണ്ട് കോടിയിലേറെ ഡോളർ, അതായത് 120 കോടി രൂപ മൂല്യമുള്ള സ്വർണമാണ് കവർന്നത്. കാൽക്കോടിയോളം ഡോളർ മൂല്യമുള്ള കറൻസിയും മോഷ്ടാക്കൾ കൈക്കലാക്കി. എയർ കാനഡയുടെ കാർഗോ വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരുടെ കൂടി സഹായത്തോടെയായിരുന്നു ഈ ഹൈടെക് കവർച്ച. സമുദ്രോൽപ്പന്നങ്ങളുടെ കാർഗോ കൈപ്പറ്റിയ വേബിൽ, കാർഗോയിൽതന്നെ പ്രതികളുടെ സഹായത്തോടെ പ്രിന്‍റെടുത്ത്, വ്യാജ വേബിൽ തയാറാക്കിയാണ് പ്രതികൾ സ്വർണം കടത്തിയത്. പ്രോജക്ട് 24 കാരറ്റ് എന്ന് പേരിട്ട അന്വേഷണത്തിനൊടുവിൽ 2024 ഏപ്രിലിൽ, കേസിൽ ഉൾപ്പെട്ട ബ്രാംപ്ടൺ സ്വദേശിയും എയർ കാനഡ ജീവനക്കാരനുമായിരുന്ന പരംപാൽ സിന്ധു (54), ഓക് വിൽ സ്വദേശി അമിത്ത് ജലോട് (40), ജോർജ് ടൗൺ സ്വദേശി അമാഡ് ചൗധരി (43), ടൊറൻ്റോ സ്വദേശി ജൂൽറി ഉടമ കൂടിയായ അലി റാസ (37), ബ്രാംപ്ടൺ സ്വദേശി പ്രശാന്ത് പരമലിംഗം (35) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പ്രതികൾ ഇപ്പോളും ഒളിവിലാണ്. ബ്രാംപ്ടണിൽ നിന്നുള്ള 33 വയസ്സുള്ള സിമ്രാൻ പ്രീത് പനേസർ, ബ്രാംപ്ടണിൽ നിന്നുള്ള 36 വയസ്സുള്ള പ്രശാന്ത് പരമലിംഗം എന്നിവരാണ് ഒളിവിലുള്ളത്. ഇന്ത്യയിലുണ്ടെന്ന് കരുതപ്പെടുന്ന മുൻ എയർ കാനഡ ജീവനക്കാരിയായ പനേസറിന് കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റ് 19-ന് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രശാന്ത് പരമലിംഗത്തിനെതിരെയും അറസ്റ്റ് വാറണ്ട് നൽകിയിട്ടുണ്ട്.
