ഫ്രെഡറിക്ടൺ : ന്യൂ ബ്രൺസ്‌വിക്കിലെ ആരോഗ്യമേഖലയിൽ നഴ്സിങ് ഹോം ബെഡുകളുടെ ക്ഷാമം അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. നിലവിൽ 1,076 വയോധികരാണ് നഴ്സിങ് ഹോമുകളിൽ പ്രവേശനം കാത്ത് കഴിയുന്നത്. ഇതിൽ അഞ്ഞൂറിലധികം പേർ ചികിത്സ കഴിഞ്ഞിട്ടും നഴ്സിങ് ഹോമുകളിൽ ഇടമില്ലാത്തതിനാൽ ആശുപത്രി ബെഡുകളിൽ തന്നെ തുടരാൻ നിർബന്ധിതരാവുകയാണ്. ഇത് പ്രവിശ്യയിലെ ആശുപത്രികളിൽ പുതിയ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കുന്നു. നഴ്സിങ് ഹോമുകളുടെ കുറവ് മൂലം എമർജൻസി വാർഡുകളിലെ വരാന്തകളിലും ആംബുലൻസ് ബേകളിലും രോഗികളെ കിടത്തേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക് സിഇഒ മാർഗരറ്റ് മെലാൻസൺ മുന്നറിയിപ്പ് നൽകി.

പുതിയ നഴ്സിങ് ഹോമുകൾ നിർമ്മിക്കുന്നതിനായുള്ള കൃത്യമായ പ്ലാനുകളോ നടപടികളോ ലിബറൽ സർക്കാർ സ്വീകരിക്കുന്നില്ലെന്ന് നഴ്സിങ് ഹോം അസോസിയേഷൻ ആരോപിക്കുന്നു. ഒരു നഴ്സിങ് ഹോം നിർമാണം പൂർത്തിയാക്കാൻ ശരാശരി 27 മാസം വേണ്ടിവരുമെന്നിരിക്കെ, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഉടൻ നടപടി വേണമെന്നാണ് ആവശ്യം. വയോജനങ്ങളുടെ എണ്ണം വരും വർഷങ്ങളിൽ ഇരട്ടിയാകാൻ സാധ്യതയുള്ളതിനാൽ, സർക്കാർ ഇപ്പോൾ തന്നെ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ തയ്യാറാക്കിയില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോം കെയർ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് വ്യക്തമാക്കുന്നുണ്ടെങ്കിലും, കിടപ്പിലായ രോഗികൾക്ക് നഴ്സിങ് ഹോമുകളുടെ സേവനം അത്യാവശ്യമാണെന്ന യാഥാർത്ഥ്യം അവഗണിക്കാനാവില്ല.
