വൻകൂവർ: കവർച്ചയും ഭീഷണിപ്പെടുത്തി പണംതട്ടലും അടക്കമുള്ള കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് സറേ സിറ്റി കൗൺസിൽ. സിറ്റി വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയ മേയർ ബ്രെൻഡ ലോക്ക്, ഇതുസംബന്ധിച്ച പ്രമേയം തിങ്കളാഴ്ച വൈകുന്നേരം കൗൺസിലിൽ ഏകകണ്ഠമായി പാസാക്കി. ഈ കുറ്റകൃത്യങ്ങളുടെ ദേശീയവും അന്തർദ്ദേശീയവുമായ സ്വഭാവം കണക്കിലെടുത്ത്, സംഘടിത കൊള്ളയടി മാഫിയയെ മറിക്കടിക്കാൻ അടിയന്തര ഫെഡറൽ നടപടികൾ വേണമെന്നാണ് സറേ സിറ്റിയുടെ ആവശ്യം.

ഈ വർഷം ആരംഭിച്ചത് മുതൽ ഇതുവരെ 36 പണംതട്ടൽ പരാതികളാണ് സറേ പൊലീസ് സർവീസിന് ലഭിച്ചത്. ഇതേ വേഗതയിൽ കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ 2026 അവസാനത്തോടെ നഗരത്തിൽ 400-ലധികം കേസുകൾ ഉണ്ടായേക്കാമെന്ന് പൊലീസ് ആശങ്കപ്പെടുന്നു. നഗരത്തിൽ ഭീതിയും അരക്ഷിതാവസ്ഥയും പടർത്തുന്ന ഇത്തരം ക്രിമിനലുകളെ തടയാൻ കർശന നടപടികൾ വേണമെന്ന് മേയർ ആവശ്യപ്പെട്ടു. കുറ്റവാളികളെ പരസ്യമായി തിരിച്ചറിയുക, അവരെ നാടുകടത്തുക, കുടിയേറ്റ നിയമങ്ങളിലെ പോരായ്മകൾ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും പ്രമേയത്തിൽ ഉൾപ്പെടുന്നു. ഫെഡറൽ സർക്കാർ, പ്രൊവിൻഷ്യൽ സർക്കാർ, പൊലീസ് ഏജൻസികൾ എന്നിവർ ഒറ്റകെട്ടായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും മേയർ പറഞ്ഞു.
