കാൽഗറി: ജഡ്ജിമാരുടെ തിരഞ്ഞെടുപ്പിൽ പ്രവിശ്യയ്ക്ക് കൂടുതൽ പങ്കാളിത്തം നൽകിയില്ലെങ്കിൽ കോടതികൾക്കുള്ള ഫണ്ട് തടയുമെന്ന ആൽബർട്ട പ്രീമിയറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഫെഡറൽ നീതിന്യായ മന്ത്രി സീൻ ഫ്രേസർ. ജുഡീഷ്യൽ നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാകരുതെന്ന് ഫ്രേസർ വ്യക്തമാക്കി. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും നിയമവാഴ്ചയുടെ പ്രധാന ഭാഗമാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഫ്രേസർ പറഞ്ഞു.

ഭാവിയിൽ ആൽബർട്ടയിലെ കോടതികളിലേക്കും സുപ്രീം കോടതിയിലേക്കും നടത്തുന്ന നിയമനങ്ങളിൽ പ്രവിശ്യാ സർക്കാരുമായി കൂടിയാലോചന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്തയച്ചിരുന്നു. നിലവിൽ ഫെഡറൽ സർക്കാരാണ് ജഡ്ജിമാരെ നിയമിക്കുന്നതും അവർക്ക് ശമ്പളം നൽകുന്നതും. എന്നാൽ ജുഡീഷ്യൽ അസിസ്റ്റന്റുമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, കോടതി ക്ലാർക്കുകൾ എന്നിവർക്കുള്ള ചെലവ് വഹിക്കുന്നത് പ്രവിശ്യാ സർക്കാരാണ്.
നിലവിലെ നിയമന പ്രക്രിയ കുറ്റമറ്റ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇതിൽ സ്വതന്ത്ര സമിതികളുടെ മേൽനോട്ടമുണ്ടെന്നും മന്ത്രി ഫ്രേസർ ചൂണ്ടിക്കാട്ടി. ജഡ്ജിമാർ ഭയമില്ലാതെയും രാഷ്ട്രീയ പ്രീണനമില്ലാതെയും തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അതിനായി നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടസ്സമാകുന്ന തരത്തിലുള്ള സാമ്പത്തിക ഭീഷണികൾ ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം തകരാതിരിക്കാൻ ജുഡീഷ്യറിയുടെ സ്വതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
