വാഷിങ്ടണ്‍: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക ഇറക്കുമതി തീരുവ നീക്കം ചെയ്തുകൊണ്ട് അമേരിക്കന്‍ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) വിജ്ഞാപനം പുറപ്പെടുവിച്ചു. ഫെബ്രുവരി ഏഴിനോ അതിനുശേഷമോ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഈ ശിക്ഷാ നടപടി ഒഴിവാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ആകെ തീരുവ 18 ശതമാനമായി കുറഞ്ഞു.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം സ്വീകരിച്ചിരുന്ന കര്‍ശന നിലപാടിന്റെ ഭാഗമായാണ് നേരത്തെ ഇന്ത്യയ്ക്കു മേല്‍ അധിക നികുതി ചുമത്തിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട പുതിയ വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ നികുതി കുറയ്ക്കാന്‍ ധാരണയാവുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഫെബ്രുവരി 7 പുലര്‍ച്ചെ 12:01 മുതല്‍ അമേരിക്കന്‍ വിപണിയിലെത്തുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഈ ഇളവ് ബാധകമാണ്.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്നും പകരം അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പന്നങ്ങള്‍ കൂടുതല്‍ വാങ്ങുമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. വരും പതിറ്റാണ്ടുകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കാനും ഈ കരാറില്‍ ധാരണയുണ്ട്. അതേസമയം, നികുതി ഇളവ് നല്‍കിയെങ്കിലും ഇന്ത്യയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അമേരിക്കന്‍ വാണിജ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ വീണ്ടും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങിയാല്‍ ഇപ്പോള്‍ പിന്‍വലിച്ച അധിക നികുതികള്‍ പുനഃസ്ഥാപിക്കുമെന്ന് അമേരിക്കന്‍ ഭരണകൂടം കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. പുതിയ വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നുള്ള മദ്യം, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ ഇന്ത്യയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
