ധാക്ക: ശൈഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. 2024 ഓഗസ്റ്റിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികാരമേറ്റ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ്. ഏകദേശം 13 കോടി വോട്ടര്‍മാരുള്ള രാജ്യത്ത് 1,981 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം തന്നെ ഭരണഘടന പരിഷ്‌കരണത്തിനായുള്ള ‘ജൂലൈ നാഷണല്‍ ചാര്‍ട്ടര്‍’ സംബന്ധിച്ച ഹിതപരിശോധനയും ഇന്ന് നടക്കുന്നുണ്ട്. 17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്‌മാന്‍ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും, ഡോ. ഷഫീഖുര്‍ റഹ്‌മാന്റെ നേതൃത്വത്തിലുള്ള 11 കക്ഷികളുടെ ജമാഅത്തെ ഇസ്ലാമി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്.

ബംഗ്ലാദേശിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ 50 ലക്ഷത്തോളം വരുന്ന കന്നിവോട്ടര്‍മാര്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. ബിഎന്‍പി ‘ബംഗ്ലാദേശ് ഫസ്റ്റ്’ (Bangladesh First) എന്ന നയത്തില്‍ ഊന്നല്‍ നല്‍കുമ്പോള്‍, അയല്‍രാജ്യങ്ങളുമായി സഹകരണവും വിദേശ നിക്ഷേപവും വര്‍ദ്ധിപ്പിക്കുമെന്നാണ് ജമാഅത്ത് സഖ്യത്തിന്റെ വാഗ്ദാനം. രാഷ്ട്രീയ വിദഗ്ധര്‍ താരിഖ് റഹ്‌മാന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്‍തൂക്കം കല്‍പ്പിക്കുന്നുണ്ടെങ്കിലും, അഴിമതി രഹിത ഭരണമെന്ന ജമാഅത്തിന്റെ മുദ്രാവാക്യത്തിന് യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ നാളെത്തന്നെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
