ഓട്ടവ: കാനഡ നിശ്ചയിച്ചിട്ടുള്ള കാലാവസ്ഥാ ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ രാജ്യത്തിന് സാധിക്കില്ലെന്ന് കനേഡിയൻ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട്. 2026-ലെ ഇടക്കാല ലക്ഷ്യം, 2030-ലെ പാരിസ് ഉടമ്പടി വ്യവസ്ഥകൾ, 2050-ഓടെയുള്ള നെറ്റ്-സീറോ ലക്ഷ്യം എന്നിവയൊന്നും നിലവിലെ സാഹചര്യത്തിൽ കാനഡയ്ക്ക് സാധ്യമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ കാലാവസ്ഥാ നയങ്ങളിൽ വരുത്തിയ ഇളവുകളും കാർബൺ വിലനിർണ്ണയ സംവിധാനങ്ങൾ ദുർബലപ്പെടുത്തിയതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം, 2030-ഓടെ മലിനീകരണ തോത് 28% മാത്രമേ കുറയ്ക്കാൻ കാനഡയ്ക്ക് സാധിക്കൂ. എന്നാൽ 40-45% കുറയ്ക്കുമെന്നായിരുന്നു സർക്കാർ നേരത്തെ നൽകിയ വാഗ്ദാനം. മറ്റ് ജി7 രാജ്യങ്ങൾ ശരാശരി 30% കുറവ് രേഖപ്പെടുത്തിയപ്പോൾ കാനഡയിലിത് വെറും 9% മാത്രമാണ്. അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾ കാനഡയേക്കാൾ ഇരട്ടി വേഗത്തിലാണ് ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്.

സർക്കാരിന്റെ കാലാവസ്ഥാ നയങ്ങളിലെ വീഴ്ചയെ പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും കഠിനമായി വിമർശിക്കുന്നുണ്ട്. കാർബൺ ടാക്സ് നയങ്ങളിൽ വരുത്തിയ മാറ്റങ്ങളും എണ്ണ-വാതക മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയതും തിരിച്ചടിയായെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സ്ഥിതി പരിഹരിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് പരിസ്ഥിതി മന്ത്രി പറയുമ്പോഴും, കൂടുതൽ കർശനമായ നടപടികൾ വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
