ഓട്ടവ : മാർച്ച് 30 മുതൽ പുതിയ കരാർ നിലവിൽ വരുന്നതോടെ പകുതിയോളം വീടുകളുടെ മാലിന്യശേഖരണ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഓട്ടവ സിറ്റി. ജൈവമാലിന്യങ്ങളും യാർഡിലെ അവശിഷ്ടങ്ങളും ആഴ്ചയിലൊരിക്കലും, പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഒന്നിടവിട്ട ആഴ്ചകളിലും, സാധാരണ മാലിന്യങ്ങൾ രണ്ടാഴ്ചയിലൊരിക്കലും എന്ന രീതി തുടരുമെങ്കിലും ശേഖരിക്കുന്ന ദിവസങ്ങളിൽ മാറ്റമുണ്ടാകാം. പുതിയ മാറ്റം കാരണം ആദ്യഘട്ടത്തിൽ ചിലയിടങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടാൻ സാധ്യതയുണ്ടെന്നും സിറ്റി വിലയിരുത്തുന്നു. ഇതേത്തുടർന്ന്, മാർച്ച് 30 മുതൽ ഏപ്രിൽ 24 വരെയുള്ള കാലയളവിൽ സാധാരണ അനുവദനീയമായതിന്റെ ഇരട്ടി മാലിന്യങ്ങൾ (ആറ് ഐറ്റങ്ങൾ വരെ) നീക്കം ചെയ്യാൻ സിറ്റി അനുമതി നൽകിയിട്ടുണ്ട്.

പുതിയ സമയക്രമം സംബന്ധിച്ച അറിയിപ്പുകൾ ഫെബ്രുവരി അവസാനത്തോടെ തപാൽ വഴി വീടുകളിൽ എത്തും. കൂടാതെ നഗരസഭയുടെ വെബ്സൈറ്റിലൂടെയും വിവരങ്ങൾ ലഭ്യമാണ്. പുതിയ കരാർ പ്രകാരം ഇലകളും യാർഡിലെ മറ്റ് അവശിഷ്ടങ്ങളും ഗ്രീൻ ബിൻ മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ച് സൂക്ഷിക്കേണ്ടത് നിർബന്ധമാണ്. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പ്രവിശ്യാതല നിയമങ്ങൾ അനുസരിച്ച് കൂടുതൽ വസ്തുക്കൾ പുനരുപയോഗ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവധി ദിവസങ്ങൾ വരുന്ന ആഴ്ചകളിൽ ശേഖരണ സമയം ഒരു ദിവസം വൈകുമെന്ന മുൻപത്തെ രീതിയിൽ മാറ്റമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
