ടൊറൻ്റോ : നഗരത്തിലെ മുസ്ലിം പള്ളിക്കെതിരെ ഭീഷണി സന്ദേശം ലഭിച്ചതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. മിഡ്‌ടൗൺ മുസ്ലിം പള്ളിയെയും അംഗങ്ങളെയും ഭീഷണിപ്പെടുത്തി രണ്ടു ഫോൺ കോളുകൾ ലഭിച്ചതായി ടൊറൻ്റോ ഇസ്ലാമിക് സെന്‍റർ (ടിഐസി) അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ടൊറൻ്റോ പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ടൊറൻ്റോ മേയർ ഒലിവിയ ചൗ അപലപിച്ചു. അക്രമം, ഇസ്ലാമോഫോബിയ, തുടങ്ങി ഒരു തരത്തിലുമുള്ള വിദ്വേഷ ഭീഷണികളും അനുവദിക്കില്ലെന്നും അവർ പറഞ്ഞു.

ആദ്യ കോളിൽ വംശീയ-വിദ്വേഷ ഭാഷ ഉപയോഗിക്കുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. രണ്ടാമത്തെ കോളിൽ, ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് മുസ്ലിം പള്ളി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ഫോണിലെ വ്യക്തി ജീവനക്കാരോട് ആവശ്യപ്പെട്ടതായി പറയുന്നു. ക്രൈസ്റ്റ്ചർച്ച് മുസ്ലിം പള്ളി ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടിരുന്നു. ടൊറൻ്റോ മിഡ്‌ടൗൺ മുസ്ലിം പള്ളിയിലും ഇത്തരം ഒരു ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ടിഐസി അറിയിച്ചു.
