തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതിലുള്ള അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് ചേക്കേറുന്നതായി സൂചന. കോൺഗ്രസ് നേതൃത്വം ഇതുസംബന്ധിച്ച് അദ്ദേഹവുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള തന്റെ പുറത്താക്കലിൽ ഇരട്ടനീതിയുണ്ടെന്നും അർപ്പണബോധത്തോടെ പ്രവർത്തിച്ച തനിക്ക് മാന്യമായ ഒരു യാത്രയയപ്പ് പോലും നൽകാൻ സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇതേത്തുടർന്നാണ് രാഷ്ട്രീയ മാറ്റത്തിനുള്ള സാധ്യതകൾ സജീവമായത്.

സർക്കാരിനെതിരെ ഗുരുതരമായ പ്രസ്താവനകൾ നടത്തിയിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്ത് സച്ചിദാനന്ദൻ തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രേംകുമാർ പക്ഷപാതപരമായ നടപടിയെ വിമർശിച്ചത്. ആശാസമരവുമായി ബന്ധപ്പെട്ട തന്റെ പരാമർശമാണ് പുറത്താക്കലിന് കാരണമായതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സച്ചിദാനന്ദനോട് തനിക്ക് ബഹുമാനം മാത്രമാണുള്ളതെന്നും എന്നാൽ തന്നോട് കാണിച്ചത് നീതികേടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാനുള്ള നീക്കങ്ങൾ ഊർജിതമാക്കിയത്.
