ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കണ്ടെന്നും ഇ മെയിലിലൂടെ 62 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഉടൻ രാജിവയ്ക്കണമെന്നുമുള്ള ആരോപണവുമായി കോൺഗ്രസ്. അതേ സമയം കോൺഗ്രസിന്റെ ആരോപണങ്ങളെല്ലാം മന്ത്രി തള്ളി. ഏതാനും തവണ കണ്ടിട്ടുണ്ടെങ്കിലും എപ്സ്റ്റീൻ നടത്തിയ കുറ്റകൃത്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും തമ്മിൽ 2014 നും 2017 നും ഇടയിലാണ് 62 മെയിലുകൾ കൈമാറിയത്. പുരി 32 മെയിലും എപ്സ്റ്റീൻ 30 മെയിലുമാണ് അയച്ചിട്ടുള്ളത്. ഇതിനു പുറമെ 2014 ജൂൺ 5,6,8,9 തീയതികളിലും സെപ്റ്റംബർ 19, 23, 24 തീയതികളിലും ഒക്ടോബർ 9, 10 തീയതികളിൽ നേരിട്ടുകണ്ടു. ഇവർ എന്താണ് ചർച്ച ചെയ്തതെന്ന കാര്യം പുറത്തുവിടണമെന്നാണ് കോൺഗ്രസ് പ്രചാരണവിഭാഗം മേധാവി പവൻ ഖേര ആവശ്യപ്പെട്ടത്.

കഴിഞ്ഞ 16ന് ഡൽഹിയിൽ ആരംഭിച്ച എഐ ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ് പങ്കെടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. ബിൽ ഗേറ്റ്സ് എത്തിയേക്കില്ലെന്ന് ഇന്നലെ രാവിലെ സൂചന പുറത്തുവന്നെങ്കിലും വാർത്ത തെറ്റാണെന്നും ഗേറ്റ്സ് പങ്കെടുക്കുമെന്നും ഗേറ്റ്സ് ഫൗണ്ടേഷൻ വ്യക്തമാക്കി. അതേസമയം പ്രമുഖ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസെൻ ഹുവാങ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഭാരത് മണ്ഡപത്തിൽ നാളെ നടക്കുന്ന സെമിനാറിലാണ് ബിൽ ഗേറ്റ്സ് പങ്കെടുക്കേണ്ടത്. മുൻ നിശ്ചയിച്ച പ്രകാരം പരിപാടിയിൽ ഗേറ്റ്സ് പങ്കെടുക്കുമെന്നാണ് ഫൗണ്ടേഷൻ വക്താവ് അറിയിച്ചത്. നാളെ 11.50ന് 12 മിനിറ്റ് സമയമാണ് ഗേറ്റ്സിന് അനുവദിച്ചിട്ടുള്ളത്.
