Saturday, February 21, 2026

സുപ്രീം കോടതി വിധി: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ മാറ്റമില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: പരസ്പര താരിഫുകള്‍ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം യുഎസ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ മാറ്റമുണ്ടാകില്ലെന്ന് ഡോണള്‍ഡ് ട്രംപ്. ‘ഒന്നും മാറില്ല, അവര്‍ താരിഫ് നല്‍കും, ഞങ്ങള്‍ നല്‍കില്ല,’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) പ്രകാരം താരിഫ് ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സിന്റെ വിധിക്ക് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മിടുക്കനായ മനുഷ്യന്‍’ എന്ന് വിശേഷിപ്പിച്ച ട്രംപ്, മുന്‍പ് ഇന്ത്യ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ അത് ന്യായമായ ഒരു കരാറിലേക്ക് മാറ്റിയെന്നും അവകാശപ്പെട്ടു. പുതിയതായി പ്രഖ്യാപിച്ച 10 ശതമാനം ആഗോള താരിഫ് ഇന്ത്യയ്ക്കും ബാധകമായിരിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലുള്ള വ്യാപാര കരാറുകള്‍ എല്ലാ പങ്കാളികളും കര്‍ശനമായി പാലിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാര്‍ മാര്‍ച്ചില്‍ ഒപ്പുവെക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഏപ്രില്‍ മാസത്തോടെ കരാര്‍ പ്രാബല്യത്തില്‍ വരും. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി യുഎസ് കുറച്ചിട്ടുണ്ട്. റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം ശിക്ഷാ തീരുവ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. കരാറിന് അന്തിമ രൂപം നല്‍കുന്നതിനായി ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഫെബ്രുവരി 23-ന് വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!