ഓട്ടവ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്യൂബയ്ക്ക് സഹായം നൽകുമെന്ന് ആവർത്തിച്ച് കാനഡ. ഇതിന്റെ ഭാഗമായി കാനഡയിലെ ക്യൂബൻ അംബാസഡർ റോഡ്രിഗോ മൽമിയർക്ക ഡയസ് ഇന്ന് കനേഡിയൻ പാർലമെന്ററി സമിതിക്ക് മുമ്പിൽ ഹാജരാകും. ക്യൂബയിലെ നിലവിലെ അവസ്ഥയുടെ അടിസ്ഥാനത്തിൽ മാനുഷിക പ്രശ്നങ്ങളുടെ ചുമതലയുള്ള ഗ്ലോബൽ അഫയേഴ്സ് കാനഡയിലെ ഉദ്യോഗസ്ഥരും സമിതിക്ക് റിപ്പോർട്ട് നൽകും.
അമേരിക്ക ഏർപ്പെടുത്തിയ എണ്ണ ഉപരോധം കാരണം ക്യൂബയിൽ ഭക്ഷണത്തിനും മരുന്നിനും വലിയ ക്ഷാമം നേരിടുന്നുണ്ട്. അതേസമയം മെക്സിക്കോ ഇതിനകം തന്നെ ക്യൂബയിലേക്ക് ഭക്ഷണവും മരുന്നുകളും അടങ്ങിയ സഹായങ്ങൾ അയച്ചിട്ടുണ്ട്. മെക്സിക്കോയെപ്പോലെ കാനഡയും എത്രയും വേഗം സഹായം നൽകണമെന്ന് ബിക്യു (Bloc Québécois), എൻഡിപി (NDP) കക്ഷികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

ക്യൂബയെ സഹായിക്കാനുള്ള പദ്ധതി തയ്യാറായി വരികയാണെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. വൈകാതെ തന്നെ കാനഡയിൽ നിന്നുള്ള സഹായം ക്യൂബയിലേക്ക് അയക്കാനാണ് ഫെഡറൽ സർക്കാറിന്റെ ലക്ഷ്യം.
