ദുബായ്/അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രി വൈകിയും ഞായറാഴ്ച പുലർച്ചെയുമായി നടന്ന ആക്രമണങ്ങളിൽ ദുബായിലെയും അബുദാബിയിലെയും പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചതായാണ് വിവരം. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ ഉണ്ടായ ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരുക്കേറ്റു. വിമാനത്താവളത്തിനുള്ളിൽ പുകയും പരിഭ്രാന്തിയും പടർന്നതിനെത്തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ആഡംബര ഹോട്ടലായ ബുർജ് അൽ അറബിന് മുകളിൽ വെച്ച് ഡ്രോൺ തകർത്തതിനെത്തുടർന്ന് കെട്ടിടത്തിന്റെ മുൻഭാഗത്ത് നേരിയ തീപിടുത്തമുണ്ടായി. പാം ജുമൈറയിലെ ഫെയർമോണ്ട് ഹോട്ടലിന് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവിടെ രണ്ടാമതൊരു ഡ്രോൺ കൂടി പതിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു. മേഖലയിലെ പ്രധാന തുറമുഖമായ ജെബൽ അലിയിലെ ഒരു ബർത്തുകളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടുത്തമുണ്ടായി. എന്നാൽ ഇവിടെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കും ഡൗൺടൗൺ ദുബായ് മേഖലയ്ക്കും സമീപം അതിശക്തമായ സ്‌ഫോടനശബ്ദങ്ങൾ കേട്ടതായി താമസക്കാർ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെത്തുടർന്ന് യുഎഇ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ഏകദേശം 20,200-ഓളം യാത്രക്കാരെ ഇത് ബാധിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ താമസവും ഭക്ഷണവും സർക്കാർ വഹിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. 2021-ലെ ജെബൽ അലി പോർട്ട് തീപിടുത്തത്തിന്റെ പഴയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണം. ഇസ്രയേലും അമേരിക്കയും ഇറാനിൽ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് ഇറാൻ അറിയിച്ചു. എന്നാൽ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
