വാഷിങ്ടൺ: വരും ദിവസങ്ങളിൽ കൂടുതൽ യുഎസ് സൈനികർക്ക് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ സൈനിക നടപടികൾക്കിടെ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിനുവേണ്ടി പരമോന്നത ത്യാഗം ചെയ്ത സൈനികർ യഥാർത്ഥ ദേശസ്‌നേഹികളാണെന്ന് വിശേഷിപ്പിച്ച ട്രംപ്, അവരുടെ മരണം ലോകത്തെ ഭീകരവാദികൾക്ക് നൽകുന്ന കനത്ത തിരിച്ചടിയിലൂടെ അമേരിക്ക വീട്ടുമെന്നും പറഞ്ഞു. ദീർഘദൂര മിസൈലുകളും ആണവായുധങ്ങളും കൈവശമുള്ള ഇറാൻ ഭരണകൂടം ലോകത്തിന് തന്നെ ഭീഷണിയാണെന്നും ഭീകരവാദികളെ സഹായിക്കുന്ന ഒരു രാജ്യത്തെയും ഇത്തരം ആയുധങ്ങൾ കൈവശം വെക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. മേഖലയിൽ യുഎസ് യുദ്ധക്കപ്പലുകളുടെ വലിയൊരു വ്യൂഹം തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നും തന്റെ ആദ്യ ഭരണകാലത്ത് പുനർനിർമ്മിച്ച ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണ് അമേരിക്കയുടേതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാനിലെ സൈനിക നടപടികൾ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്നും ട്രംപ് വെളിപ്പെടുത്തി. വെനസ്വേലയിലെ നിക്കോളാസ് മഡുറോയെ പിടികൂടിയതടക്കമുള്ള സൈനിക നീക്കങ്ങൾ സൂചിപ്പിച്ച ട്രംപ്, ഇറാന്റെ സൈനിക കേന്ദ്രങ്ങളെ തകർക്കാനുള്ള നീക്കം വേഗത്തിൽ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ്. അതേസമയം, ഇസ്രയേൽ – അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
