ഓസ്റ്റിന്‍ : കഴിഞ്ഞ ദിവസം ഓസ്റ്റിനില്‍ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജയായ വിദ്യാർത്ഥിനിയാണെന്ന് സ്ഥിരീകരിച്ചു. ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ സവിത ഷാൻ (24) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിനിയായ സവിത ടെക്സസ് സര്‍വകലാശാലയിലെ ഇക്കണോമിക്സ് ആൻഡ് മാനേജ്‌മെൻ്റ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്സസ് പ്രസിഡൻ്റ് ജിം ഡേവിഡാണ് സവിതയുടെ മരണവിവരം സ്ഥിരീകരിച്ചത്. ടെക്സസ് ടെക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ 22 വയസ്സുള്ള റൈഡര്‍ ഹാരിംഗ്ടൺ ആണ് കൊല്ലപ്പെട്ട മറ്റൊരാള്‍.

ഓസ്റ്റിനിലെ കൂട്ട വെടിവെപ്പിനു പിന്നിൽ തീവ്രവാദ ലക്ഷ്യം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് ഫെഡറല്‍, പ്രാദേശിക ഏജന്‍സികള്‍ അന്വേഷണം തുടരുകയാണ്. ഓസ്റ്റിനിലെ തിരക്കേറിയ ഡൗണ്ടൗണ്‍ വെസ്റ്റ് സിക്സ്ത് സ്ട്രീറ്റിലെ ബാറിന് സമീപം ഞായറാഴ്ച നടന്ന വെടിവെപ്പിൽ ആകെ 14 പേര്‍ക്ക് പരുക്കേറ്റു. ഇവരിൽ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. സെനഗലില്‍ ജനിച്ച അമേരിക്കന്‍ പൗരത്വം ഉള്ള 53 വയസുകാരനായ എന്‍ഡിയാഗ ഡയഗ്‌നെ ആണ് വെടിവെപ്പ് നടത്തിയത്.
