Wednesday, March 4, 2026

ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാറിന് കോടതി ജാമ്യം അനുവദിച്ചു. ദ്വാരപാലക ശില്പ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സ്വാഭാവിക ജാമ്യ ഹര്‍ജിയിലാണ് കൊല്ലം വിജിലന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും പത്മകുമാറിന് ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിലും കൂടി ജാമ്യം അനുവദിക്കപ്പെട്ടതോടെ അദ്ദേഹം ഉടന്‍ ജയില്‍ മോചിതനാകും. നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയതാണ് പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്.

2025 നവംബര്‍ 20-നായിരുന്നു കട്ടിളപ്പാളി കേസില്‍ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയവെ ഡിസംബര്‍ നാലിന് ദ്വാരപാലക ശില്പ കേസിലും അദ്ദേഹത്തെ പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കട്ടിളപ്പാളി കേസില്‍ 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഫെബ്രുവരി 20-ന് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കേസിലും 90 ദിവസം പിന്നിട്ടതോടെയാണ് നിയമപരമായ ജാമ്യം ലഭിച്ചത്. മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ ഇതുവരെ ഏഴ് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതില്‍ അഞ്ച് പേര്‍ക്കും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നുള്ള സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. മറ്റ് പ്രതികളും റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാനാണ് സാധ്യത. അതേസമയം, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി ചികിത്സയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറാന്‍ അനുമതി തേടിയിട്ടുണ്ട്. ഈ അപേക്ഷയില്‍ മാര്‍ച്ച് അഞ്ചാം തീയതി വിജിലന്‍സ് കോടതി വാദം കേള്‍ക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!