ദുബായ്/ദോഹ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ കാരുണ്യത്തിലാണ് തങ്ങളുടെ ജീവിതമെന്ന് വെളിപ്പെടുത്തുകയാണ് ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ. ഇറാൻ വിക്ഷേപിക്കുന്ന മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ പ്രതിരോധ കവചങ്ങൾ തകർക്കുന്നത് ഭീതിയോടെയാണ് ഓരോ പ്രവാസിയും കണ്ടുനിൽക്കുന്നത്. യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്ന കാനഡക്കാരായ പ്രവാസികൾ ഉൾപ്പെടെയുള്ളവരാണ് സി.ബി.സി ന്യൂസിനോട് മാറിയ ജീവിതത്തെക്കുറിച്ച് പ്രതികരിച്ചത്. ആകാശത്ത് ഉഗ്രശബ്ദത്തോടെ മിസൈലുകൾ തകർക്കപ്പെടുന്നത് പതിവായതോടെ ജീവിതം ഒരു യുദ്ധക്കളത്തിന് നടുവിലാണെന്ന തോന്നലുണ്ടാക്കുന്നുവെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിലെ തന്ത്രപ്രധാനമായ ‘ഫെയർമോണ്ട് ദ പാം’ ഹോട്ടലിന് സമീപം ഇറാന്റെ മിസൈൽ പതിച്ചിരുന്നു. ഇതിന് പിന്നാലെ യു.എ.ഇ ഭരണകൂടം ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി അയക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കാനഡ സർക്കാർ ഒമാന്റെ വ്യോമപാത ഉപയോഗിക്കാൻ അനുമതി തേടിയിട്ടുണ്ട്. എയർ കാനഡ ഉൾപ്പെടെയുള്ള പല അന്താരാഷ്ട്ര വിമാനക്കമ്പനികളും ദുബായിലേക്കുള്ള സർവീസുകൾ മാർച്ച് 22 വരെ റദ്ദാക്കി.

ഏത് നിമിഷവും എന്ത് സംഭവിക്കും എന്ന പേടിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് ദുബായിൽ താമസിക്കുന്ന പ്രവാസി പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ താമസിക്കുന്ന കനേഡിയൻ വനിതയായ ബ്ലാങ്ക കാലിബാബ, തങ്ങളുടെ കയ്യിലുള്ള അവശ്യ മരുന്നുകളും ഭക്ഷണസാധനങ്ങളും തീർന്നുപോകുമോ എന്ന ആശങ്കയും പങ്കുവെച്ചു. വിമാനത്താവളങ്ങൾ ഭാഗികമായി അടച്ചതും യാത്രാ തടസ്സങ്ങളും പ്രവാസികളുടെ മടക്കയാത്രയെ പ്രതിസന്ധിയിലാക്കിയ അനുഭവങ്ങളുമുണ്ട്. നോർത്ത് വെസ്റ്റ് ലണ്ടനിലെ സെന്റ് ബ്രെൻഡൻസിൽ നിന്നുള്ള അലിസൺ ഫർലോങ്, ഖത്തറിൽ നിന്നുള്ള സമാനമായ ഒരു അനുഭവം പങ്കുവെച്ചു. ധാരാളം മിസൈലുകൾ ഉണ്ടായിരുന്നെന്നും പക്ഷേ അവയെ തടഞ്ഞുനിറുത്തിയെന്നും ഇപ്പോഴും വലിയ ശബ്ദങ്ങൾ കേൾക്കുന്നതായും കഴിഞ്ഞ 12 വർഷമായി ദോഹയുടെ തലസ്ഥാനത്ത് താമസിക്കുന്ന ഫർലോങ് പറഞ്ഞു
