വാഷിങ്ടൺ: യുഎസ് സംസ്ഥാനമായ അലാസ്കയ്ക്ക് സമീപം വ്യോമപരിധിയിൽ രണ്ട് റഷ്യൻ സൈനിക വിമാനങ്ങളുടെ സാന്നിധ്യം യുഎസും കാനഡയും കണ്ടെത്തിയതായി നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് (NORAD) അറിയിച്ചു. ബുധനാഴ്ച നടന്ന ഈ സംഭവത്തിൽ, റഷ്യയുടെ ടി.യു-142 (TU-142) ഗണത്തിൽപ്പെട്ട സമുദ്ര നിരീക്ഷണ വിമാനങ്ങളെയാണ് കണ്ടെത്തിയത്. ഇവയെ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമായി അമേരിക്കയുടെയും കാനഡയുടെയും സംയുക്ത സേന എഫ്-35, എഫ്-22 ഉൾപ്പെടെ പന്ത്രണ്ട് യുദ്ധവിമാനങ്ങൾ അടിയന്തരമായി വിന്യസിച്ചു.

റഷ്യൻ വിമാനങ്ങൾ രാജ്യാന്തര വ്യോമപരിധിയിൽ തന്നെ തുടർന്നതായും അമേരിക്കയുടെയോ കാനഡയുടെയോ പരമാധികാര പരിധിയിലുള്ള വ്യോമമേഖലയിൽ പ്രവേശിച്ചിട്ടില്ലെന്നും നോറാഡ് പ്രസ്താവനയിൽ വ്യക്തമാക്കി. അലാസ്ക, കാനഡ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണുകളിൽ (ADIZ) ഇത്തരം റഷ്യൻ വിമാനങ്ങളുടെ സാന്നിധ്യം പതിവാണെന്നും ഇതിനെ നിലവിൽ ഒരു ഭീഷണിയായി കാണുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
