അബുദാബി: രാജ്യത്തിന് നേരെ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ മിസൈൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎഇ നിവാസികൾക്ക് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) സുരക്ഷാ മുന്നറിയിപ്പ് നൽകി. രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്നും അധികൃതർ അറിയിച്ചു. താമസിക്കുന്ന പ്രദേശത്ത് മുന്നറിയിപ്പ് ലഭിക്കുകയാണെങ്കിൽ ഉടൻ സുരക്ഷിതമായ ഒരിടത്ത് അഭയം തേടുകയും ‘ഓൾ ക്ലിയർ’ സന്ദേശം ലഭിക്കുന്നത് വരെ അവിടെ തുടരുകയും വേണം. മിസൈൽ ആക്രമണങ്ങളോ പ്രതിരോധ നടപടികളോ ഫോണിൽ ചിത്രീകരിക്കാനോ റെക്കോർഡ് ചെയ്യാനോ വേണ്ടി പുറത്തിറങ്ങരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ പരിഭ്രാന്തരാകാതെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുക. അവിടെ എത്തിയ ഉടൻ ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറണം.

തെറ്റായ വാർത്തകൾ വിശ്വസിക്കാതെ, ഔദ്യോഗികവും സ്ഥിരീകരിച്ചതുമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പറഞ്ഞു. ഇറാനിയൻ ആക്രമണങ്ങളെ ശക്തമായി നേരിടുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് (മാർച്ച് 5) മാത്രം 6 ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 196 ബാലിസ്റ്റിക് മിസൈലുകളും 1,072 ഡ്രോണുകളും കണ്ടെത്തി. ഇതിൽ 1,001 ഡ്രോണുകൾ വിജയകരമായി തടയാൻ സാധിച്ചതായും അധികൃതർ അറിയിച്ചു.
