തിരുവനന്തപുരം: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് നാലിന് നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ പാനലാണ് തീയതികൾ പ്രഖ്യാപിച്ചത്. തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കും
കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 2021ൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായിട്ടായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ്. മെയ് രണ്ടിനായിരുന്നു വോട്ടെണ്ണൽ. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടമായിരുന്നു. ബംഗാളിൽ എട്ടുഘട്ടവും അസമിൽ മൂന്നു ഘട്ടവും.
എല്ലാ പോളിങ് സ്റ്റേഷനിലും വെബ് കാസ്റ്റിങ് ഉറപ്പാക്കും. ECINET ആപ്പിൽ വിവരങ്ങൾ അറിയാം.സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തി കഴിഞ്ഞു. വോട്ടർമാർക്ക് വേണ്ടിയുള്ള എല്ലാ സൗകര്യവും ബൂത്തുകളിൽ ഒരുക്കും. വലിയ ക്യു ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും കമ്മിഷന് അറിയിച്ചു.

കേരളത്തിൽ 2.70 കോടി വോട്ടർമാർ വിധിയെഴുതും (പുരുഷൻമാർ – 1.31 കോടി, സ്ത്രീകൾ – 1.38 കോടി, ട്രാൻസ്ജെൻഡർ – 277). ഇതിൽ 4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്.
വോട്ടർമാർക്ക് മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യമുണ്ടാകും. ഇവിഎം എണ്ണുന്നതിന് മുൻപായി ബാലറ്റുകൾ രണ്ടുതവണ എണ്ണുമെന്ന് കമ്മീഷൻ അറിയിച്ചു. ബി.എൽ.ഒമാരുടെ പ്രതിഫലം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. ഇനി രാഷ്ട്രീയ കേരളം വാശിയേറിയ പോരാട്ടത്തിന്റെ ചൂടിലേക്ക്.
