ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ
തെഹ്റാൻ: ഇറാന്റെ നാവികശേഷി തകർത്തെന്ന അമേരിക്കൻ അവകാശവാദം തള്ളി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് . യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ധൈര്യമുണ്ടെങ്കിൽ സ്വന്തം കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് അയച്ചുനോക്കട്ടെ എന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി വെല്ലുവിളിച്ചു. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാന്റെ കൈവശമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇസ്രായേലിന് നേരെ ഇതുവരെ 700 മിസൈലുകളും 3,600 ഡ്രോണുകളും ഇറാൻ വിക്ഷേപിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘ശത്രു’ തങ്ങളുടെ ശക്തി തിരിച്ചറിയുന്നത് വരെ ആക്രമണങ്ങൾ തുടരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28-ന് ഇസ്രായേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെയാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഏകദേശം 1,300-ഓളം പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മാർച്ച് ആദ്യം മുതൽ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ലോകം കടുത്ത ഊർജ്ജ പ്രതിസന്ധിയിലാണ്. ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇപ്പോഴും ആക്രമണം തുടരുന്നുണ്ട് എന്നാണ് പുറതിതപവരുനിന റിപ്പോർട്ട്.
ഇറാൻ സന്നദ്ധമായ നയതന്ത്ര ചർച്ചകൾക്ക് പകരം ആക്രമണ പാത തിരഞ്ഞെടുത്തതോടെ പശ്ചിമേഷ്യ പൂർണ്ണമായ ഒരു ലോകയുദ്ധത്തിന്റെ വക്കിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇറാന്റെ വെല്ലുവിളിക്ക് പിന്നാലെ ഗൾഫ് മേഖലയിൽ യുഎസ് കൂടുതൽ പടക്കപ്പലുകളെ വിന്യസിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ നാവിക പ്രതിരോധം തകർക്കാൻ ‘ഓപ്പറേഷൻ സീ ഗാർഡിയൻ’ ശക്തമാക്കുമെന്ന് വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന പുതിയ തരം ഹൈപ്പർസോണിക് മിസൈലുകൾ പരീക്ഷിച്ചതായി സൂചനയുണ്ട്. ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പകരമായാണിത്. കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളർ കടന്നു. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇറാഖിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 50-ലധികം ‘കാമിഗാസെ’ ഡ്രോണുകൾ അയച്ചു. ഇതിൽ ഭൂരിഭാഗവും യുഎസ് പ്രതിരോധ സംവിധാനമായ ‘പാട്രിയോട്ട്’ വെടിവെച്ചിട്ടു.
റഷ്യയും ചൈനയും ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുമ്പോഴും, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് ആവർത്തിക്കുന്നു. യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ലോകം ഒരു മഹാമാന്ദ്യത്തിന്റെ ഭീതിയിലാണ്. ഹോർമുസ് കടലിടുക്ക് തുറക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാണ്.
