തലശ്ശേരി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതകൾ നീക്കാൻ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി സെഷൻസ് കോടതി. നിലവിലെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. അന്വേഷണ സംഘം വിട്ടുപോയ നാല് പ്രധാന കാര്യങ്ങളിൽ ഉടൻ വ്യക്തത വരുത്താൻ കോടതി നിർദ്ദേശിച്ചു.
നവീൻ ബാബുവിന് കൈക്കൂലി നൽകാൻ പ്രശാന്ത് സ്വർണ്ണം പണയം വച്ചെന്ന വാദത്തിൽ വ്യക്തത വേണം. എവിടെ, എപ്പോൾ പണയം വച്ചു എന്നതിന് കൃത്യമായ തെളിവ് ഹാജരാക്കണം. എന്നീ ചോദ്യങ്ങൾ കോടതി ആവശ്യപ്പെട്ടു. മാത്രമല്ല, പ്രശാന്തിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളിൽ ഒന്നുമാത്രമാണ് പോലീസ് പരിശോധിച്ചത്. രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ കൂടി പുറത്തുകൊണ്ടുവരണം. പണം കൈമാറിയെന്ന് പറയുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെ പൂർണ്ണരൂപത്തിൽ ഹാജരാക്കണം. എന്നും കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്ന് കോടതി പ്രത്യേകം ഉത്തരവിട്ടു. നിലവിലെ അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഉത്തരവ്, കേസിൽ പി.പി. ദിവ്യ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള തെളിവുകൾ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
